എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ യാത്രക്കാർക്ക് അനുവദനീയമായ ലഗേജ് ഭാരത്തേക്കാൾ കൂടുതൽ വിമാനത്തിൽ കയറ്റിയാൽ അധിക തുക നൽകേണ്ടി വരും. ഇന്നലെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
500 രൂപ
അധിക ലഗേജുമായി എത്തുന്നവരിൽ നിന്ന് ഇനി മുതൽ കിലോയ്ക്ക് 100 രൂപയാണ് അധികമായി ഈടാക്കുക. നിലവിൽ 400 രൂപയായിരുന്നു കിലോയ്ക്ക് ഈടാക്കിയിരുന്ന നിലയ്ക്ക്. എന്നാൽ ഇന്നലെ മുതൽ ഇത് 500 രൂപയായി ഉയർത്തി. എയർ ഇന്ത്യ കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നു.
എല്ലാ വിമാനങ്ങളിലും ബാധകം
പ്രാദേശിക കമ്പനിയായ അലിയൻസ് എയർ ഒഴികെയുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും പുതുക്കിയ നിരക്കുകൾ ബാധകമാണ്. ഇത് കൂടാതെ ഇക്കണോമി ക്ലാസ് യാത്രക്കാർ അധിക ലഗേജിന് 5 ശതമാനം ജിഎസ്ടിയും മറ്റുള്ളവർ 12 ശതമാനം ജിഎസ്ടിയും നൽകണം.
ജിഎസ്ടി ബാധകമല്ലാത്തത് ആർക്കൊക്കെ?
അരുണാചൽ പ്രദേശ്, മിസോറാം, ത്രിപുര, അസം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളം എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജിഎസ്ടി ബാധകമല്ല.
ലഗേജ് പരിധി
മറ്റ് എയർലൈനുകളേക്കാൾ കൂടുതലാണ് എയർ ഇന്ത്യയുടെ ലഗേജ് പരിധി. 25 കിലോ വരെയാണ് എയർ ഇന്ത്യയിൽ കൊണ്ടു പോകാവുന്ന ലഗേജിന്റ പരിധി. എന്നാൽ മറ്റ് വിമാനക്കമ്പനികളിൽ ഇത് 15 കിലോ വരെ മാത്രമാണ്. മറ്റ് വിമാനങ്ങളുടെ അധിക ലഗേജ് ചാർജ് കിലോയ്ക്ക് 250 രൂപ മുതൽ 400 രൂപ വരെ മാത്രമാണ്.
ജീവനക്കാർക്ക് ശമ്പളമില്ല
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് എയർ ഇന്ത്യ. മേയ് മാസത്തിലെ ശമ്പളം ഇതുവരെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വളരെ വൈകിയാണ് ശമ്പളമെത്തിയത്. ശമ്പളം നൽകുന്നതിനായി കഴിഞ്ഞ ദിവസം 2000 കോടി രൂപ അധിക ഫണ്ടായി എയർ ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോൾ. 50,000 കോടി രൂപയുടെ കടബാധ്യതയാണ് നിലവിൽ എയർ ഇന്ത്യയ്ക്കുള്ളത്.
malayalam.goodreturns.in