പിഎൻബി തട്ടിപ്പു കേസിൽ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കു തട്ടിപ്പു കേസിൽ കുറ്റാരോപിതനായ നീരവ് മോദി സിംഗപ്പൂർ പാസ്പോർട്ടിലാകാം സഞ്ചരിക്കുന്നത് എന്നാണ് ഇന്റർപോളിന്റെ അനുമാനം.
നീരവ് ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടർന്നാകാം ബ്രസൽസിലേക്കു കടന്നത്. കഴിഞ്ഞ ദിവസം സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ നീരവിനും സഹോദരനും ബൽജിയം പൗരനുമായ നിഷാലിനുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ വർഷം മാർച്ച് 31നു ശേഷം നീരവിന്റെ ഇന്ത്യൻ പാസ്പോർട്ടിൽ ഒരു യാത്രയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്റർപോൾ ഇന്ത്യൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സിംഗപ്പൂർ പാസ്പോർട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെങ്കിൽ അവരുടെ സഹായം അനിവാര്യമാണെന്നും ഇന്റർപോൾ വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നാണ് നീരവ് മോദി തട്ടിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
malayalam.goodreturns.in