വൊഡാഫോണും ഐഡിയ സെല്ലുലാറും തമ്മിലുള്ള ലയന നടപടി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് വിവരം. ലയനത്തിനുള്ള അനുമതി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഉടൻ നൽകുമെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
കാത്തിരിക്കുന്നത് മന്ത്രിയുടെ ഒപ്പിനായി
ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ ലയന നടപടികൾക്കുള്ള അനുമതി നൽകി കഴിഞ്ഞു. എന്നാൽ കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി മനോജ് സിൻഹയുടെ ഒപ്പു കൂടി ലഭിച്ചാൽ ലയനാനുമതി രേഖകൾ കമ്പനികൾക്ക് അയയ്ക്കുമെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങളിൽ നിന്നുള്ള വിവരം.
ലയനം വൈകാൻ കാരണം
ലയനത്തിന് മുമ്പ് കടബാധ്യതകള്‍ തീര്‍ക്കണം എന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടികൾ ഇത്ര വൈകിയത്. ഏകദേശം 19,000 കോടി രൂപ ഇരുകമ്പനികൾക്കും കൂടി കടമുണ്ടായിരുന്നു.
നേതൃനിര
ഇരു കമ്പനികളും സംയുക്തമായി പദവികളും സ്ഥാനമാനങ്ങളും നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. കുമാർ ബിർളയായിരിക്കും കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ. വൊഡാഫോൺ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ബാലേഷ് ശർമ്മ സംയുക്ത സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മാറുമെന്നാണ് വിവരം. ഐഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ (സിഎഫ്ഒ) അക്ഷയ മൂൺദ്ര ആയിരിക്കും പുതിയ കമ്പനിയുടെയും സിഎഫ്ഒ. ഐഡിയയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അംബരീഷ് ജെയിൻ പുതിയ കമ്പനിയുടെ സിഒഒ ആയി മാറും.
ജിയോയ്ക്ക് എതിരെ
റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനാണ് ഐഡിയ - വോഡഫോണ്‍ ലയന നടപടികളുമായി മുന്നോട്ട് പോയത്. ലയനം കൊണ്ടല്ലാതെ നിലനില്‍പ്പ് പ്രയാസകരമാകുന്ന അവസ്ഥയിലാണ് ഐഡിയയും വോഡഫോണും.
ജീവനക്കാർക്ക് കഷ്ട്ടകാലം
കമ്പനികളുടെ ചെലവ് കുറയ്ക്കൽ, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയുടെ ഭാഗമായി ഇരു കമ്പനികളിലെയും ചില ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 5,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ജീവനക്കാരുടെ എണ്ണത്തെ സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൊഡാഫോൺ വക്താക്കൾ അറിയിച്ചു.
malayalam.goodreturns.in