ഒരൊറ്റ നികുതി എന്ന ആശയവുമായി കഴിഞ്ഞ ജൂലൈ ഒന്ന് അർദ്ധരാത്രിയിലാണ് ജിഎസ്ടി ഇന്ത്യയിൽ നടപ്പിലാക്കിയത്. ദീപാലങ്കാരങ്ങളും വർണവിസ്മയങ്ങളുമായി ഉത്സവസമാനമായായിരുന്നു ജിഎസ്ടിയുടെ ഉദ്ഘാടനം. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ ജിഎസ്ടിയിലൂടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാം. ഒപ്പം ഇനി നടപ്പിലാക്കാനിരിക്കുന്ന അഴിച്ചുപണികളും.
നാണ്യപ്പെരുപ്പം വർദ്ധിച്ചില്ല
ജിഎസ്ടി നടപ്പിലാകുന്നതോടെ നാണ്യപ്പെരുപ്പം വർദ്ധിക്കുമെന്ന അഭിപ്രായങ്ങളുയർന്നിരുന്നു. എന്നാൽ ഇന്ത്യയിലിത് സംഭവിച്ചില്ല. എന്നാൽ എണ്ണയുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും വില വർദ്ധനവിന്റെ ഭാഗമായി നാണ്യപ്പെരുപ്പം വർദ്ധിച്ചിരുന്നു.
ബിസിനസ് വേഗത
രാജ്യത്തെവിടെയും ബിസിനസ് നടത്തുന്നതിന് വേഗത കൈവന്നു. രാജ്യം ഒറ്റ വിപണി എന്ന നിലയിലേക്ക് മാറി. ഇതി ഗുണകരമാണ്. കൂടാതെ നികുതി വ്യവസ്ഥയിലെ അഴിമതിയും കുറഞ്ഞു.
സാങ്കേതിക പ്രശ്നങ്ങൾ
ജിഎസ്ടി സമ്പൂർണ സംവിധാനമാണ് ലക്ഷ്യമിട്ടതെങ്കിലും തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടു തുടങ്ങി. തുടക്കത്തിലുണ്ടായിരുന്ന ഫയലിങ് സംവിധാനം വ്യവസായികളെ കൂടുതൽ ആശങ്കാകുലരാക്കി. തുടർന്ന് ഇത് പിൻവലിച്ചു.
മൊബൈൽ, സിനിമ നിരക്ക്
മൊബൈൽ സേവനങ്ങൾ, സിനിമ ടിക്കറ്റുകൾ തുടങ്ങി സേവനങ്ങൾക്കുള്ള ചാർജ് വർദ്ധിച്ചതായാണ് വിവരം. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്കും ജിഎസ്ടി തിരിച്ചടിയായി.
ജിഎസ്ടി പരിധി
എല്ലാത്തരം ഉത്പന്നങ്ങളും ജിഎസ്ടി പരിധിയിൽ വരുന്നില്ല എന്നത് ഒരു ന്യൂനതയാണ്. കേരളത്തിനു മാത്രമായുള്ള പല ഉൽപന്നങ്ങൾക്കും ഇതുവരെ ‘എച്ച്എസ്എൻ കോഡ്' നൽകിയിട്ടില്ലെന്നത് തുടക്കം മുതൽ നിലനിൽക്കുന്ന പരാതിയാണ്. റബർ ഉൽപന്നങ്ങളും റബർ കർഷകര്‍ ഉപയോഗിക്കുന്ന ഉൽപന്നങ്ങളും ഈ പട്ടികയിലുണ്ട്.
നികുതി വരുമാനം
ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തു മാസത്തിനിടെ വരുമാനത്തില്‍ 609 കോടി രൂപ കുറവ് വന്നെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ സുഗമമായാണ് ഇപ്പോൾ പ്രവർത്തനങ്ങളെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറയുന്നു.
കേരളത്തിന്റെ ജിഎസ്ടി വരുമാനം
- ഓഗസ്റ്റ് - 1168 കോടി
- സെപ്റ്റംബര്‍ - 1570 കോടി
- ഒക്ടോബര്‍ - 1563 കോടി
- നവംബര്‍ - 1411 കോടി
- ഡിസംബര്‍ - 1396 കോടി
- ജനുവരി - 1519 കോടി
- ഫെബ്രുവരി - 1430 കോടി
- മാര്‍ച്ച് - 1407 കോടി
- ഏപ്രില്‍ - 1503 കോടി
- മേയ് - 1447 കോടി
malayalam.goodreturns.in