ഇന്ധന വിലയിലുള്ള വര്‍ദ്ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയെന്ന് യു.എസ് റേറ്റിംങ്ങ് ഏജന്‍സിയായ മൂഡിസിന്റെ റിപ്പോര്‍ട്ട്. മൂഡിയുടെ ഇന്‍വെസ്റ്റര്‍ സര്‍വ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ജൂണ്‍ മാസത്തില്‍ മുബൈയിലും സിംഗപ്പൂരിലുമായി സംഘടിപ്പിച്ച ഇന്ത്യ ക്രെഡിറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ നിന്നാണ് വിവരം ശേഖരിച്ചത്. 175 പ്രതിനിധികളില്‍ നിന്നാണ് വിവരം ശേഖരിച്ചത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍, ധനക്കമ്മി, പൊതുമേഖല ബാങ്കുകളുടെ റീക്യാപിറ്റലേസേഷന്‍ പാക്കേജ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്.സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഇന്ധന വിലയാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയെന്ന് സൂചിപ്പിച്ചു. എന്നാല്‍ സിംഗപ്പൂരില്‍ നടന്ന സര്‍വ്വേയില്‍ 30 ശതമാനം പേര്‍ പലിശ നിരക്ക് വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമെന്നും ചൂണ്ടിക്കാട്ടി.
ഏപ്രിൽ മുതൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 66 ഡോളറിൽ നിന്ന് 75 ഡോളറായി ഉയർന്നു. എന്നാൽ പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇന്ധന വില വര്‍ദ്ധനവ് ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതിയെന്നാണ് കേരളത്തിന്റെ നിലപാട്.
malayalam.goodreturns.in