ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വില വർദ്ധനവും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.
സാമ്പത്തിക വളർച്ച കൈവരിച്ച് അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുന്നതിനിടെയാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വേയില്‍ പറയുന്നത്.
ഡോളറിന്റെ മൂല്യം 69 രൂപയും കടന്നിരുന്നു. നിലവില്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയാണ് രൂപ. ഇക്കൊല്ലം ഇതുവരെ രൂപയ്ക്ക് ഏഴു ശതമാനത്തിലേറെയാണ് മൂല്യമിടിഞ്ഞത്.
ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ ഇന്ത്യയ്ക്കാകില്ലെന്ന് റോയിട്ടേഴ്‌സ് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും അഭിപ്രായപ്പെട്ടു. എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമാണുണ്ടായിരിക്കുന്നത്.
malayalam.goodreturns.in