ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ബിഎസ്എൻഎൽ രംഗത്ത്. ചെയർമാനും - മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയമാണ് ജീവനക്കാർ നടപ്പിലാക്കാൻ പോകുന്നത്.
ഇനി ഫോൺ കണക്ഷന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം പോലും ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും. പുതിയ പദ്ധതി ദിവസങ്ങൾക്കകം യാഥാർഥ്യമാക്കുമെന്നാണ് വിവരം. ജനറൽ മാനേജർ അടക്കമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി സർക്കിൾ, ജില്ല തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കുകയാണ് ആദ്യ നടപടി.
വീടുകൾ, വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ എന്നിവ തിരിച്ച് ഈ ഗ്രൂപ്പുകൾ സന്ദർശനം നടത്തും. ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് സബ് ഡിവിഷൻ തലത്തിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ബിഎസ്എൻഎല്ലിന്റെ എല്ലാ സേവനവും ഈ ഗ്രൂപ്പുകൾ ലഭ്യമാക്കും.
വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് മാസത്തെ അവസാന പ്രവൃത്തി ദിവസം ലഭിച്ചിരുന്ന ശമ്പളം നോൺ എക്സിക്യുട്ടീവിന് ഒന്നാം തീയതിയും എക്സിക്യുട്ടീവിന് അഞ്ചിനും എന്നാക്കിയിട്ടുണ്ട്. ജിയോയുടെ കടന്നു വരവോടെയാണ് ബിഎസ്എൻഎല്ലിൽ പ്രതിസന്ധി വർദ്ധിച്ചത്. ജിയോയുടെ ഫൈബർ ടു ഹോം' പദ്ധതി ആഗസ്റ്റ് 15ന് നിലവിൽ വരുന്നതോടെ പ്രതിസന്ധി വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്.
malayalam.goodreturns.in