ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ ഇനി മുതൽ പണമടയ്ക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരു വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താറുള്ളത്.
എന്നാൽ ഇനി മുതൽ പണമടയ്ക്കുന്നയാളും പേര് വിവരങ്ങൾ രേഖപ്പെടുത്തണം. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ ഈ നടപടി.
പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം. സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ടു ചെയ്തത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള പണമിടപാടുകളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പുകളേറെയുമെന്നും ആര്‍ബിഐ പറയുന്നു.
ഡിഡി ഓണ്‍ലൈനായും എടുക്കാവുന്നതാണ്. ഉപയോക്താവിന് നെറ്റ് ബാങ്കിംഗ് സേവനം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈനായി ഡിഡി എടുക്കാന്‍ സാധിക്കൂ. ഓണ്‍ലൈനില്‍ ഡിഡി എടുക്കുന്നതിന് ബാങ്കുകള്‍ ചെറിയൊരു ഫീസ് ഈടാക്കും. എല്ലാ ബാങ്കുകള്‍ക്കും ഓണ്‍ലൈന്‍ ഡിമാന്റ് ഡ്രാഫ്റ്റ് സേവനം ലഭ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ഈ സേവനം നല്‍കുന്നുണ്ട്.
malayalam.goodreturns.in