ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ ഏറ്റെടുക്കലിന് അനുമതി തേടി എല്‍.ഐ.സി ഉടൻ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിക്കും.
ഇടപാടിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തില്‍ കഴിയുന്ന പൊതുമേഖലാ ബാങ്കിന് 10,000 മുതല്‍ 13,000 കോടി രൂപയുടെ മൂലധന ലഭ്യതയുണ്ടാകും.
രാജ്യത്താകെ 2000 ശാഖകളാണ് ഐ.ഡി.ബി.ഐ. ബാങ്കിനുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 27. 95 ശതമാനത്തിലെത്തി. ബാങ്കിന്റെ വിപണിമൂല്യം 23000 കോടി രൂപയാണ്.
ബാങ്കില്‍ എല്‍.ഐ.സി.ക്ക് 10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. നിലവിലെ ചട്ടങ്ങളനുസരിച്ച് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലിസ്റ്റ് ചെയ്ത സ്ഥാപനത്തില്‍ 15 ശതമാനത്തിലധികം ഓഹരികള്‍ പാടില്ല. ഈ ഇടപാട് വഴി എൽഐസിയും ബാങ്കിംഗ് മേഖലയിലേയ്ക്കുള്ള കടന്നു വരവും സാധ്യമാകും.
malayalam.goodreturns.in