പ്രവാസി ചിട്ടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മന്ത്രി കെ.എം.മാണിയും അടുത്തിടെ ചില പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ ഇതുവഴിയുണ്ടായ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്.
നിബന്ധനകൾ പാലിച്ച്
നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിക്കുന്നത്. ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെന്നും തോമസ് ഐസക് വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണം ഇങ്ങനെ
ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗ്യാരണ്ടി വേണമെന്ന നിബന്ധനയാണ് കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് എതിരായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചിട്ടിത്തുകയ്ക്ക് ലഭ്യമാക്കാവുന്ന മൂന്നു തരത്തിലുള്ള സെക്യൂരിറ്റികളില്‍ ഒന്നു മാത്രമാണ് ബാങ്ക് ഗ്യാരണ്ടി. സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണ് കിഫ്ബി വഴി പ്രവാസി ചിട്ടിയ്ക്ക് ലഭ്യമാക്കുന്ന സെക്യൂരിറ്റി.
100 ശതമാനം സുരക്ഷിതം
ചിട്ടി നിയമത്തിന്റെ വിവിധ വകുപ്പുകളനുസരിച്ച് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇൻഡ്യൻ ട്രസ്റ്റ് നിയമമനുസരിച്ച് സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്നുണ്ട്. കൂടാതെ 2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറുശതമാനം ഗ്യാരണ്ടിയും നൽകുന്നുണ്ട്.
ആദ്യഘട്ടം
ആദ്യഘട്ടത്തിൽ യുഎഇയിലെ പ്രവാസികൾക്ക് മാത്രമായിരിക്കും ചേരാനാവുക. ചിട്ടിയിലെത്തുന്ന പണം അടിസ്ഥാനസൗകര്യ വികസന നിധി(കിഫ്ബി)യിൽ ബോണ്ടുകളാക്കിയാണ് നിക്ഷേപിക്കുക.
നിബന്ധനകൾ
സാധുവായ പാസ‌്പോർട്ടും വിസയും ഉണ്ടായിരിക്കണമെന്നതാണ‌് ചിട്ടിയിൽ ചേരുന്നതിനുള്ള പ്രാഥമിക നിബന്ധന. ഓൺലൈനായാണ് ചിട്ടിയിലെ മുഴുവൻ ഇടപാടുകളും നടത്തുക. വിദേശത്ത് നിന്ന് പണം ട്രാൻസ്ഫർ ചെയ്യുന്ന ഏജൻസികൾ മുഖേന കെഎസ്എഫ്ഇലേയ്ക്ക് അയയ്ക്കുന്ന തവണ സംഖ്യ കിഫ്ബിയുടെ നിക്ഷേപ പദ്ധതിയിലേയ്ക്ക് ബോണ്ടായി നേരിട്ടെത്തും. ചിട്ടി വിളിക്കുന്നവർക്കും നറുക്ക് വീഴുന്നവർക്കും നൽകാനാവശ്യമായ തുക കെഎസ്എഫ്ഇയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റും.
മാസത്തവണ
3000 മുതൽ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതൽ 60 മാസം വരെയും. ചിട്ടിയിൽ ചേർന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയിൽ തുടരാം. ചിട്ടിപിടിച്ചാൽ പണം ഇന്ത്യൻ രൂപയിൽ നിർദേശിക്കുന്ന അക്കൗണ്ടിൽ നൽകും. ഈ പണം സ്ഥിരനിക്ഷേപവുമാക്കാം.
malayalam.goodreturns.in