സച്ചിൻ ടെണ്ടുൽക്കർ പങ്കാളിയായ വെർച്വൽ സ്പോർട്സ് കമ്പനി, സ്മാഷ് എന്റർടൈൻമെന്റ് ആദ്യ ഓഹരി വില്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ വർഷം ഡിസംബറിൽ പബ്ലിക് ഇഷ്യു ഉണ്ടാകുമെന്ന് വിവരം.
ഇഷ്യു നടത്തിപ്പിന് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരെ കമ്പനി നിയോഗിച്ച് കഴിഞ്ഞു. ഐപിഒയിലൂടെ ലഭിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്കും, വായ്പ ബാധ്യത കുറയ്ക്കുന്നതിനും പ്രവർത്തന മൂലധനത്തിനും ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്രിക്കറ്റ്, ഫുട്ബോൾ, ഗോ കാർട്ടിംഗ്, ബൗളിംഗ്, വിർച്ച്വൽ ഗെയിം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 30 സെന്ററുകളാണ് സ്മാഷ് നടത്തി വരുന്നത്. ഒരു സെന്റർ അമേരിക്കയിലും പ്രവർത്തിക്കുന്നുണ്ട്. യുഎഇ, തായ്‌ലാൻഡ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ പുതിയ സെന്ററുകൾ തുടങ്ങാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.
ശ്രീപാൽ മൊറാഖിയ എന്ന വ്യവസായി 2009 ൽ തുടങ്ങിയ സ്മാഷ് എന്റർടൈൻമെന്റിന് വിരാട് കോഹ്‌ലിയുടെ പിന്തുണയുമുണ്ട്. ക്രിക്കറ്റ് സിമുലേറ്റർ, മോട്ടോർ റേയ്‌സിംഗ് സിമുലേറ്റർ, ഗോ കാർട്ടിങ് ട്രാക്ക്, പ്ലാങ്ക്, ഫിംഗർ കോസ്റ്റർ, കോക്പിറ്റ് 360 തുടങ്ങിയ വിർച്വൽ സ്പോർട്സ് സൗകര്യങ്ങൾ നൽകുന്ന സെന്ററുകളാണ് കമ്പനി നടത്തുന്നത്.
malayalam.goodreturns.in