സ്ട്രെച്ചറിൽ വിമാനത്തിൽ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ വിമാനത്തിൽ കുത്തനെ കൂട്ടി. മൂന്നിരട്ടിയിലേറെയാണ് കമ്പനി നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കിടപ്പ് രോഗികൾക്ക് ഇരുട്ടടിയാകും.
ഈ നടപടി പ്രവാസികൾക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത്. നേരത്തെ 7,500 മുതൽ പത്തായിരം ദിർഹം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 25,000 മുതൽ 30,000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്. മറ്റുവിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിഭാഗം ടിക്കറ്റിന് എയർ ഇന്ത്യയിൽ മുമ്പ് നിരക്ക് കുറവായിരുന്നു.
എന്നാൽ ഇപ്പോൾ ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ എയര്‍ ഇന്ത്യ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ജൂലായ് 20 മുതൽ നിരക്ക് വർധന പ്രാബല്യത്തിലായി. എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും പുതിയ നിരക്ക് ബാധകമാണ്. രാജ്യാന്തര വിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ദ്ധനവാണുള്ളത്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും അധികമായി നൽകേണ്ടി വരും.
malayalam.goodreturns.in