ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. തിരിച്ചെത്താൻ തയാറെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈക്കോടത് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് യു.കെ അധികാരികളുമായി സഹകരിച്ച് മല്യയുടെ പരമാവധി ആസ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തിരിച്ചു വരാൻ തയാറെന്ന് മല്യ അറിയിച്ചത്. ലോക വ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്ന വിധിയായിരുന്നു യു.കെ എൻഫോഴ്സ്മെന്റ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്.
കോടികൾ വായ്പയെടുത്തു മുങ്ങിയ മല്യയ്ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുക ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.
malayalam.goodreturns.in