റിസർവ് ബാങ്കിന്റെ വായ്പാനയ കമ്മിറ്റി യോഗം ആരംഭിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.30നു മൂന്നാമത്തെ ദ്വൈമാസ വായ്പാനയ അവലോകനം പുറത്തിറക്കും.
ഇത്തവണ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജൂണിൽ റിപ്പോ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിരക്കു വർദ്ധനവായിരുന്നു അത്.
അതായത് നാല് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. 2014 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും രൂപയുടെ മൂല്യത്തിലുള്ള ഇടിവും പണപ്പെരുപ്പത്തിലെ വർദ്ധനവുമാണ് ജൂണിൽ പലിശ നിരക്ക് ഉയരാൻ പ്രധാന കാരണമായത്.
നാളെയും കാൽ ശതമാനം വർധിപ്പിച്ചാൽ 6.5 ശതമാനമാകും റിപ്പോ നിരക്ക്. ഇപ്പോൾ കൂട്ടിയില്ലെങ്കിൽ പിന്നെ ഈ വർഷം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ നിരക്കു വർദ്ധനവ് അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്ന അഭിപ്രായക്കാരുമുണ്ട്.
malayalam.goodreturns.in