റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു. ഇത് 6.5 ശതമാനമായാണ് ഉയർത്തിയത്.
ആറ് പേരടങ്ങുന്ന വായ്പാനയ കമ്മറ്റി അംഗങ്ങളിൽ 5 പേർ നിരക്കു വർദ്ധനവിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ബാങ്കുകളിൽ നിന്നുള്ള വായ്പയ്ക്ക് വരും ദിവസങ്ങളിൽ പലിശ കൂടും. കൂടാതെ നിക്ഷേപ പലിശ നിരക്കിലും വർദ്ധനവുണ്ടാകും.
2014 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. നാല് വർഷത്തിന് ശേഷം ജൂണിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ തവണയും 25 ബേസിസ് പോയിന്റ് തന്നെയാണ് ഉയർത്തിയത്.
റിപ്പോ നിരക്ക് ഇത്തവണ വർദ്ധിപ്പിച്ചില്ലെങ്കിൽ പിന്നെ ഈ വർഷം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ നിരക്കു വർദ്ധനവ് അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു.
malayalam.goodreturns.in