ജെറ്റ് എയർവെയ്സ് ജീവനക്കാരുടെ ശമ്പളം 25 ശതമാനം വരെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് കമ്പനി. വർദ്ധിച്ചു വരുന്ന ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിലയിടിവും കാരണം എയർലൈൻസിന്റെ പ്രവർത്തന ചെലവ് വർദ്ധിക്കുകയാണ്. ഇതാണ് ശമ്പളം കുറയ്ക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ശമ്പളം കുറയ്ക്കുന്നത് ഇങ്ങനെ
ഓരോരുത്തർക്കും ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് 5 മുതൽ 25 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. വർഷം 12 ലക്ഷം ശമ്പളം ലഭിക്കുന്നവർക്ക് അഞ്ച് ശതമാനവും വർഷം ഒരു കോടി ലഭിക്കുന്നവർക്ക് 25 ശതമാനവുമായിരിക്കും കുറവ് വരുത്തുക.
മാനേജർമാർ മുതൽ സിഇഒമാർ വരെ
ഈ മാസം മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. ഇത്തരത്തിൽ ശമ്പളം കുറയ്ക്കുന്നത് എത്ര കാലം തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ വെട്ടിക്കുറയ്ക്കുന്ന ശമ്പളം പിൽക്കാലത്ത് റീഫണ്ട് ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്തായാലും മാനേജർമാർ മുതൽ സിഇഒമാർ വരെയുള്ളവരുടെ ശമ്പളം ഈ മാസം മുതൽ കുറയും.
ജീവനക്കാരെ അറിയിച്ചു
ശമ്പളം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനായി ഉന്നതതല മാനേജ്മെന്റ് സംഘം ജീവനക്കാരുമായി ചർച്ച നടത്തി. തൊഴിലാളികളുമായുള്ള മീറ്റിംഗുകൾ വീണ്ടും തുടർന്നു കൊണ്ടിരിക്കുകയാണ്.
പൈലറ്റുമാരുടെ ശമ്പളം
ജെറ്റ് എയർവെയ്സിലെ പൈലറ്റുമാരുടെ ശമ്പളം 17 ശതമാനമാകും കുറയ്ക്കുക. നിലവിൽ കമ്പനിയുടെ വാർഷിക ശമ്പള ബിൽ 3000 കോടി രൂപയാണ്. ശമ്പളം വെട്ടിക്കുറയ്ക്കലിലൂടെ ഇതിൽ 500 കോടിയുടെ കുറവ് വരുത്താനാണ് കമ്പനിയുടെ ശ്രമം.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 350 ജൂനിയർ പൈലറ്റുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി കുറച്ചിരുന്നു. ഇവരുടെ ശമ്പളം 30 ശതമാനമാണ് കുറച്ചത്.
malayalam.goodreturns.in