ജിഎസ്ടിയിലെ നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലെ 12 ശതമാനം, 18 ശതമാനം എന്നീ സ്ലാബുകള്‍ ഏകീകരിക്കും. ഇവ ചേര്‍ത്ത് 14 അല്ലെങ്കില്‍ 15 ശതമാനം എന്ന നിലയില്‍ ഒറ്റ സ്ലാബാക്കാനാണ് ആലോചന.
ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടൻ ജിഎസ്ടി കൗണ്‍സില്‍ കൈക്കൊള്ളുമെന്നാണ് വിവരം. ബീഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഒരു ജി.എസ്.ടി. സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജി.എസ്.ടി. പ്രതിമാസ നികുതി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നതോടെ മാത്രമേ നികുതി ഏകീകരണം ഉണ്ടാകൂ. പദ്ധതി നടപ്പിലാകുന്നതോടെ ജി.എസ്.ടി.യിലെ സ്ലാബുകളുടെ എണ്ണം നാല് ആകും. എന്നാൽ ഇതിന് ഒമ്പത് മാസത്തോളം കാലതാമസം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ജി.എസ്.ടി.യില്‍ ഏഴ് സ്ലാബുകളാണ് നിലവിൽ ഉള്ളത്. പൂജ്യം, അഞ്ച്, 12, 18, 28 എന്നിവയാണ് പ്രധാന സ്ലാബുകള്‍. കാല് ശതമാനം, സ്വര്‍ണത്തിനുള്ള മൂന്നു ശതമാനം എന്നിവ വിരലിലെണ്ണാവുന്ന വസ്തുക്കള്‍ക്ക് മാത്രമായതിനാല്‍ സാധാരണയായി സ്ലാബായി കണക്കാക്കാറില്ല.
malayalam.goodreturns.in