അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ വിവിധ പൊതുമേഖല, സ്വകാര്യ മേഖലാ ബാങ്കുകൾ അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് നിലനിർത്താൻ കഴിയാത്ത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ പിഴയുടെ കണക്കുകളാണ് പുറത്തായിരിക്കുന്നത്. 11,500 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾ നേടിയത്.
പൊതുമേഖല ബാങ്കുകൾ മുന്നിൽ
പൊതുമേഖല ബാങ്കുകളാണ് പിഴ ഈടാക്കിയവരിൽ ഏറ്റവും മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാം കൂടി ഉപഭോക്താക്കളില്‍ നിന്ന് 3550 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്കതമാക്കുന്നത്. ഇത് മൊത്തം പിഴയുടെ 40 ശതമാനം വരും.
എസ്ബിഐ
ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‍ബിഐ തന്നെയാണ് പിഴ ഈടാക്കലിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. 2433 കോടിയിലധികം രൂപയാണ് എസ്ബിഐ കഴിഞ്ഞ സാമ്പത്തിക വർഷം സമ്പാദിച്ചത്.
രണ്ടും മൂന്നും സ്ഥാനങ്ങൾ
210 കോടിയുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് പൊതുമേഖല ബാങ്കുകളുടെ ലിസ്റ്റിൽ രണ്ടാമത്. 118 കോടിയുമായി കാനറാ ബാങ്ക് മൂന്നാം സ്ഥാനത്തുമുണ്ട്.
സ്വകാര്യ ബാങ്കുകൾ
കഴിഞ്ഞ വർഷം മാത്രം 590 കോടി രൂപ പിടിച്ചെടുത്ത എച്ച്ഡിഎഫ്സി ബാങ്കാണ് സ്വകാര്യ ബാങ്കുകളിൽ മുമ്പിൽ. ആക്സിസ് ബാങ്ക് 530 കോടിയും ഐസിഐസിഐ ബാങ്ക് 317 കോടിയും പിഴ ഈടാക്കിയിട്ടുണ്ട്.
ജൻ ധൻ യോജന
പ്രധാൻ മന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിലുള്ള അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ മാത്രമാണ് നിലവിൽ മിനിമം ബാലൻസ് നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
malayalam.goodreturns.in