രാജ്യത്തെ റിസർവ് ബാങ്ക് ജീവനക്കാർ സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ പണിമുടക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള പെൻഷൻ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടെ സമരം.
ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തങ്ങളുടെ ഡിമാൻഡുകൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസർവ് ബാങ്ക് ഓഫീസേഴ്സ് ആന്റ് എംപ്ലോയീസ് അറിയിച്ചു. റിട്ടയേഡ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ പേയ്മെൻറുകൾ നവീകരിക്കുകയാണ് ഇവരുടെ ആവശ്യം.
ജീവനക്കാർ കൂട്ടത്തോടെ കാഷ്വൽ ലീവ് എടുത്തായിരിക്കും രണ്ട് ദിവസത്തെ സമര നടപടികളിലേയ്ക്ക് കടക്കുക. റിസർവ് ബാങ്കിലെ മറ്റ് എംപ്ലോയീസ് യൂണിയനുകളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഓഗസ്റ്റ് മൂന്നിനാണ് പണിമുടക്കാനുള്ള തീരുമാനം എടുക്കുന്നത്.
റിട്ടയേർഡ് റിസർവ് ബാങ്ക് ജീവനക്കാർ അവരുടെ പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയതു മുതലാണ് നിലവിലെ തർക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി. ആർബിഐ ഗവർണർ ഉർജിത് പട്ടേൽ അടുത്തിടെ ധനകാര്യ മന്ത്രാലയത്തിന് കെട്ടിക്കിടക്കുന്ന പെൻഷൻ തുകയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ ഈ അപേക്ഷയും തള്ളിക്കളഞ്ഞു. കഴിഞ്ഞ നവംബറിലും ആർബിഐ ജീവനക്കാർ സമാനമായ സമരം നടത്തിയിരുന്നു.
malayalam.goodreturns.in