വർദ്ധിച്ചു വരുന്ന ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിലയിടിവും കാരണം ജെറ്റ് എയർവെയ്സ് കനത്ത പ്രതിസന്ധിയിൽ. പ്രവർത്തന ചെലവ് വർദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്തതോടെ കമ്പനി അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണ് ഇപ്പോൾ.
ശമ്പളമടക്കമുള്ള ചെലവുകൾ കുറച്ചില്ലെങ്കിൽ രണ്ടു മാസത്തിനപ്പുറം പ്രവർത്തിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജെറ്റ് എയർവെയ്സ് വ്യക്തമാക്കിയിരുന്നു. എന്നാൽ പൈലറ്റുമാരും, കമാൻഡർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നോൺ-മാനേജ്മെൻറ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കേണ്ടന്ന് അധികൃതർ തീരുമാനിച്ചു.
ഉയർന്ന ഇന്ധന വിലയും രൂപയുടെ മൂല്യ ശോഷണവും കുറഞ്ഞ യാത്രക്കൂലിയും മൂലം വരവും ചെലവും തമ്മിലുണ്ടായ പൊരുത്തക്കേടാണ് പ്രതിസന്ധിയിലേക്കു നയിച്ചതെന്നു കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 350 ജൂനിയർ പൈലറ്റുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി കുറച്ചിരുന്നു. ഇവരുടെ ശമ്പളം 30 ശതമാനമാണ് അന്ന് കുറച്ചത്.
മുംബൈ ആസ്ഥാനമായ ജെറ്റ് എയർവെയ്സിന് മൊത്തം 94.3 ബില്ല്യൺ രൂപയുടെ കട ബാധ്യതയുണ്ട്. 25 വർഷമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയർവെയ്സ്. 16,000 ജീവനക്കാരാണുള്ളത്. ഗൾഫ് വിമാനക്കമ്പനിയായ ഇത്തിഹാദിന് 24% ഓഹരികൾ ജെറ്റ് എയർവെയ്സിൽ ഉണ്ട്.
malayalam.goodreturns.in