2018 - 19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ റിട്ടേണ്‍ ഫയൽ ചെയ്തവരുടെ എണ്ണം 5 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ദ്ധനവാണിത്.
ഇന്നലെ ആയിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാൽ കേരളത്തെ പ്രളയദുരന്തം കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്.
ടാക്‌സ് ഓഡിറ്റ് ഉള്ളവര്‍ക്കും ഓഡിറ്റ് ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാര്‍ട്ണര്‍മാര്‍ക്കും അവസാന തീയതി സെപ്റ്റംബര്‍ 30 വരെയാണ്. ഓഗസ്റ്റ് 30 വ്യാഴാഴ്ച മാത്രം 20 ലക്ഷത്തിലധികം റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. റിട്ടേണ്‍ കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ വൈകി സമര്‍പ്പിച്ചാല്‍ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും, അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുമ്പുള്ള വരുമാനം എങ്കിൽ പിഴത്തുക 1000 രൂപയുമാണ്. മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10000 രൂപയാണ് 5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് പിഴ ചുമത്തുക. 2019 മാർച്ച് 31 ന് ശേഷം 2017-18 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
malayalam.goodreturns.in