ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. റെക്കോർഡ് നിലവാരമായ 71.21 ൽ രൂപ വരെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. യു.എസ് കറൻസിയുടെ ആവശ്യം വർദ്ധിച്ചതാണ് രൂപ ഇടിയാൻ പ്രധാന കാരണം. സർക്കാർ ഇടപെടലുകൾ വരെ ഉണ്ടായിട്ടും ഇടിവിന് മാറ്റമില്ല.
ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വിലക്കയറ്റവും, വ്യാപാര യുദ്ധവും രൂപയ്ക്കുമേലുള്ള സമ്മർദം കൂട്ടുന്ന കാരണങ്ങളാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത് ബാരലിന് 78.05 യുഎസ് ഡോളർ എന്ന നിരക്കിലാണ്.
ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 11% ഇടിവാണുണ്ടായത്. ഇന്നലെ മാത്രം 21 പൈസയുടെ നഷ്ടം (0.30%) നേരിട്ടു. ഇതര കറൻസികളായ യൂറോ, യെൻ എന്നിവയുമായുള്ള വിനിമയത്തിലും രൂപയ്ക്കു നഷ്ടമാണ് ഉണ്ടായത്.
പെട്രോൾ, ഡീസൽ വിലയെ രൂപയുടെ വിനിമയ നിരക്ക് ഏറെ ബാധിക്കും. കാരണം ഇറക്കുമതിയെ വിനിമയ നിരക്ക് കാര്യമായി തന്നെ ബാധിക്കും. ക്രൂഡ് ഓയിലിന്റെയും മറ്റും ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാൽ പെട്രോൾ, ഡീസൽ വില ഇനിയും കുത്തനെ ഉയരും. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും പെട്രോൾ ഡീസൽ വില വർദ്ധിക്കുകയും ചെയ്താൽ തീർച്ചയായും വിലക്കയറ്റം രൂക്ഷമാകും. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം.
malayalam.goodreturns.in