രൂപയുടെ മൂല്യത്തിന് വൻ ഇടിവ് തുടരുന്നു. ഡോളറിനെതിരെ 71.21 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്കാണ് രൂപ വീണിരിക്കുന്നത്. ഇതോടെ പ്രവാസികൾക്ക് നേട്ടം.
ഖത്തർ റിയാലിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു റിയാലിന് 19.55 ആയിരുന്നു. ഇന്നലെ 19.60 രൂപയും. മണി എക്സ് ചേഞ്ചുകളിൽ കഴിഞ്ഞ ദിവസം ഒരു ഖത്തർ റിയാലിന് 19.28 രൂപയും ഇന്ന് 19.47 രൂപയുമാണ് ലഭിക്കുന്നത്.
വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി. മണി എക്സ്ചേഞ്ചുകളിൽ വൻതിരക്കാണ് ഇപ്പോൾ ഉള്ളത്. ആഗസ്റ്റ് 31ന് 71ൽ എത്തിയതാണ് രൂപയുടെ ഏറ്റവും വലിയ തകർച്ച. ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് നേട്ടമായി.
യു.എസ് കറൻസിയുടെ ആവശ്യം വർദ്ധിച്ചതാണ് രൂപ ഇടിയാൻ പ്രധാന കാരണം. സർക്കാർ ഇടപെടലുകൾ വരെ ഉണ്ടായിട്ടും ഇടിവിന് മാറ്റമില്ല. ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വിലക്കയറ്റവും, വ്യാപാര യുദ്ധവും രൂപയ്ക്കുമേലുള്ള സമ്മർദം കൂട്ടുന്ന കാരണങ്ങളാണ്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 11% ഇടിവാണുണ്ടായത്. പെട്രോൾ, ഡീസൽ വിലയെയും രൂപയുടെ വിനിമയ നിരക്ക് ഏറെ ബാധിക്കും.
malayalam.goodreturns.in