കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ കരകയറ്റാൻ വ്യോമയാന മന്ത്രാലയം പുതിയ പദ്ധതികൾ ആലോചിക്കുന്നു. 55,000 കോടിയുടെ കട ബാധ്യതയാണ് നിലവിൽ എയർ ഇന്ത്യയ്ക്കുളളത്. എയർലൈന് സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സ്വകാര്യവത്ക്കരണം തന്നെ നടത്തേണ്ടി വരും.
അടുത്തിടെ എയർ ഇന്ത്യയ്ക്ക് 2,100 കോടി രൂപയുടെ ഗ്യാരണ്ടീഡ് വായ്പ അനുവദിച്ചിരുന്നെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി ആർ.എൻ ചൗബെ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കമ്പനി ആവിഷ്‌കരിച്ചിരുന്നു.
വിലയിലുള്ള ചേർച്ച കുറവുകൊണ്ടാണ് പല കമ്പനികളും ഓഹരി വിൽപ്പനയിൽ നിന്ന് പിന്മാറിയത്. ബ്രിട്ടിഷ് എയർവെയ്സ്, ലുഫ്താൻസ, ഇത്തിഹാദ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികളൊക്കെ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എയർ ഇന്ത്യയുടെ പുതിയ പദ്ധതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഘടനാ പുനഃക്രമീകരണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥനിൽ നിന്നുള്ള വിവരം അനുസരിച്ച് കമ്പനിയുടെ ബോർഡിൽ പുതിയ ഒരംഗം കൂടി ചേരും. ഈ ബോർഡിന്റെ നിയന്ത്രണത്തിലാകും ഇനി എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ.
malayalam.goodreturns.in