ബിഎസ്എൻഎല്ലിന്റെ 5ജി നെറ്റ്‍വർക്ക് ഇന്ത്യയിൽ ആരംഭിക്കാൻ തയ്യാറെടുക്കുന്നു. തുടക്കത്തിൽ ഡൽഹിയിലെ ലൂട്ടിയൻസ് പ്രദേശത്ത് 5 ജി കോറിഡോർ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. 2020 ഓടെ പുതിയ സാങ്കേതിക വിദ്യയുടെ പരീക്ഷണം ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. 5 ജി നിലവാരത്തിൽ പുതിയ ഡാറ്റാ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് 5 ജി കോറിഡോർ സംവിധാനം നടപ്പിലാക്കുന്നതെന്നും ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.
5 ജി സംവിധാനം ആരംഭിക്കുന്നതോടെ അതിവേഗത്തിലുള്ള ഇന്റർനെറ്റ് ഉപയോഗം സാധ്യതമാകും. അശോക റോഡിലെ സഞ്ചാർ ഭവൻ മുതലോ കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുതലോ ആണ് കോറിഡോർ ആരംഭിക്കാൻ പദ്ധതി ഇടുന്നത്. ജൻപഥിലുള്ള ബിഎസ്എൻഎല്ലിന്റെ ആസ്ഥാനം, കൊണാട്ട് പ്ലേസ് മാർക്കറ്റ് എന്നിവിടങ്ങളിലും 5ജി ലഭ്യമാക്കും.
അടുത്ത ഒരു വർഷത്തിനുള്ള ഫീൽഡ് ട്രയൽ നടപ്പിലാക്കാനാണ് ബിഎസ്എൻഎല്ലിന്റെ പദ്ധതി. ഇതിനായി സിസ്കോ, നോക്കിയ, സാംസങ്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക്, എൻടിടി എന്നിവയുമായി ബിഎസ്എൻഎൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ടെലികോം വകുപ്പ് 5 ജി ടെക്നോളജി ആധാരമാക്കിയ ട്രയൽ ആരംഭിക്കുന്നതിനെക്കുറിച്ച് ബിഎസ്എൻഎല്ലിന് കത്ത് അയച്ചിരുന്നു. വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികളും 5 ജിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.
2020 ആകുമ്പോഴേക്കും 5 ജി സാങ്കേതികവിദ്യ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ ആരംഭിക്കാനും നരേന്ദ്രമോദി സർക്കാർ ശ്രമിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജിയോ ഓഫറുകൾക്ക് ഒപ്പം പിടിച്ചു നിൽക്കാൽ ബി.എസ്.എൻ.എൽ നിരവധി താരിഫ് ഓഫറുകളിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുമായുള്ള താരിഫ് യുദ്ധത്തിന്റെ ഭാഗമാണ് നിലവിലെ പല പരിഷ്കരണങ്ങളും.
malayalam.goodreturns.in