നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ? ഇന്നലെ രാത്രി മുതൽ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് വഴി മെസേജുകൾ അയയ്ക്കാനോ ഇമേജുകൾ, വീഡിയോകൾ ഉൾപ്പെടെയുള്ള മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പലരും ട്വിറ്ററിലൂടെയും മറ്റും വാട്ട്സ്ആപ്പിന്റെ പ്രവർത്തനം നിലച്ച വിവരം ട്വീറ്റ് ചെയ്യാൻ തുടങ്ങി. വാട്ട്സ്ആപ്പിൽ മാത്രമല്ല ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രവർത്തന തകരാറുകൾ നേരിട്ടിരുന്നു.
പ്രശ്നം ഫേസ്ബുക്കിൽ
ഫേസ്ബുക്ക് സെർവറിലുണ്ടായ തകരാണ് മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തത്തെ ബാധിച്ചത്. എന്നാൽ തങ്ങളുടെ സേവനങ്ങളിലുണ്ടായ തകരാറിനെക്കുറിച്ച് ഫേസ്ബുക്കോ വാട്ട്‌സ്ആപ്പോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗത്ത് അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം കൂടുതലായും ബാധിച്ചതെന്നാണ് വിവരം. ഡൗൺ ഡിറ്റക്ടറിലെ ഔട്ടേജ് മാപ്പിൽ നിന്നുള്ള വിവരം അനുസരിച്ച് ഇന്ത്യയിൽ വാട്ട്‌സ്ആപ്പിന് കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വിവരം. എന്നാൽ ഏതാനും ഉപഭോക്താക്കൾക്ക് മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഫേസ്ബുക്ക് മെസഞ്ചർ
സെർവർ തകരാർ കാര്യമായി ബാധിച്ചത് ഫേസ്ബുക്ക് മെസഞ്ചറിനെയാണ്. വാട്ട്‌സ്ആപ്പിനെ സംബന്ധിച്ചിടത്തോളം ചിത്രങ്ങളെയും ഓഡിയോ സന്ദേശങ്ങളെയുമാണ് തകരാർ ബാധിച്ചത്. മാർച്ചിലും വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇത്തരത്തിൽ പ്രവർത്തന രഹിതമാകുകയും മണിക്കൂറുകളോളം പ്രശ്നം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. ആ സമയത്തും ഇന്ത്യൻ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അന്ന് ഇന്ത്യൻ സമയം അനുസരിച്ച് അതിരാവിലെയാണ് തകരാർ സംഭവിച്ചത്.
ഖേദം പ്രകടിപ്പിച്ചു
മാർച്ചിൽ സെർവർ തകരാർ സംഭവിച്ചപ്പോൾ ഫേസ്ബുക്ക് ഉപഭോക്താക്കളോട് ഖേദ പ്രകടനം നടത്തിയിരുന്നു. സെർവർ കോൺഫിഗറേഷൻ മാറ്റത്തിന്റെ ഫലമായി, നിരവധി ആളുകൾക്ക് ഫേസ്ബുക്ക് ആപ്ലിക്കേഷനുകളും സേവനങ്ങളും ലഭ്യമാകുന്നതിൽ പ്രശ്‌നമുണ്ടായിരുന്നുവെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നുമാണ് ഫേസ്ബുക്ക് അറിയിച്ചത്.
ഏപ്രിലിലും പണിമുടക്കി
ഏപ്രിലിൽ ഫേസ്ബുക്കിന്റെ ഡെസ്‌ക് ടോപ്പ് സൈറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണി മുടക്കിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്പുകള്‍ക്ക് കാര്യമായ പ്രശ്‌നം ഉണ്ടായതായി അന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല. കോടികളുടെ നഷ്ടമാണ് ഇതുവഴി അന്ന് ഫേസ്ബുക്കിനുണ്ടായത്. ചിലയിടങ്ങളില്‍ 24 മണിക്കൂറിലേറെ ഫെയ്‌സ്ബുക്ക് ലഭിക്കാതെയായി. പതിനായിരക്കണക്കിന് ആളുകളാണ് അന്നും തങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ ലഭിക്കുന്നില്ലെന്ന് അറിയിച്ച് മറ്റ് മാധ്യമങ്ങളിലൂടെ സന്ദേശമയച്ചത്.
malayalam.goodreturns.in