ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ സൗദി അരാംകോയിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആശങ്കിയിലായിരുന്നു. സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതിയിൽ കുറവുണ്ടാകുമോയെന്നാണ് ഇന്ത്യ ആശങ്കപ്പെട്ടിരുന്നത്. എന്നാൽ ഇറക്കുമതിയിൽ കുറവുണ്ടാകില്ലെന്ന് സൗദി എണ്ണ മന്ത്രാലയം അറിയിച്ചു.
ഇന്നലെ (സെപ്റ്റംബർ 15) സൗദി അരാംകോ അധികൃതർ ഇന്ത്യൻ റിഫൈനർമാരെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാരുമായും സൗദി അരാംകോയുമായും കൂടിയാലോചിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
സൗദി അറേബ്യയിലെ അരാംകോ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് സംസ്ക്കരണ കേന്ദ്രത്തിലാണ് വൻ ഡ്രോൺ ആക്രമണം ഉണ്ടായത്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ആഗോള എണ്ണ വില നാലുമാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ആക്രമണത്തെ തുടർന്ന് പ്രതിദിനം 5.7 ദശലക്ഷം ബാരൽ അല്ലെങ്കിൽ ലോക വിതരണത്തിന്റെ 5 ശതമാനത്തിലധികം എണ്ണ ഉത്പാദനമാണ് കുറഞ്ഞത്. എണ്ണയുടെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇറാഖിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരാണ് സൗദി അറേബ്യ.
2018-19 സാമ്പത്തിക വർഷത്തിൽ 40.33 ദശലക്ഷം ടൺ അസംസ്കൃത എണ്ണയാണ് സൗദി ഇന്ത്യയ്ക്ക് വിറ്റത്. ബ്രെൻറ് ക്രൂഡ് ബാരലിന് 19.5 ശതമാനം ഉയർന്ന് 71.95 യുഎസ് ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകൾ 15.5 ശതമാനം ഉയർന്ന് 63.34 ഡോളറിലെത്തി. 1998 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ ഇൻട്രാ-ഡേ നേട്ടമാണിത്.
malayalam.goodreturns.in