ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്റെ സുരക്ഷാ നടപടികൾ അവസാന ഘട്ടത്തിലേക്ക്. ബജറ്റ് പ്രിന്റുചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ന്യൂഡൽഹിയിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ നോർത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ധനമന്ത്രാലയത്തിന് ബജറ്റിന് മൂന്നാഴ്ച മുമ്പ് തന്നെ ശക്തമായ സുരക്ഷ നൽകി തുടങ്ങിരുന്നു. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), ഡൽഹി പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) എന്നിവരാണ് ഈ മേഖലയുടെ സുരക്ഷ ഏറ്റടുത്തിരിക്കുന്നത്.
ബജറ്റിന്റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിന്റെ ഭാഗമായി ബജറ്റ് അച്ചടിച്ച് പാർലമെന്റിൽ എത്തിക്കുന്നതുവരെ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുറം ലോകവുമായി ഒരു ബന്ധമുണ്ടായിരിക്കുന്നതല്ല. നോര്‍ത്ത് ബ്ലോക്കിൻറെ ബേസ്മെൻറിലാവും ഇവരെ താമസിപ്പിക്കുക. ബജറ്റ് അവതരണത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് ബജറ്റിൻറെ പൂർണ രൂപത്തിൻറെ പകർപ്പ് മന്ത്രിമാരുടെ കൈകളിൽ എത്തുകയുള്ളൂ.
കൂടുതൽ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ
ജനുവരി ആരംഭം മുതൽ തന്നെ നോർത്ത് ബ്ലോക്കിലേക്ക് മാധ്യമങ്ങൾക്കുള്ള പ്രവേശനം കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഐബി നോർത്ത് ബ്ലോക്കിലേക്ക് വരുന്നവരേയും പുറത്തുപോകുന്നവരേയും നിരീക്ഷിക്കാൻ എക്‌സ്-റേ സ്കാനിംഗ് മെഷീനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോളുകൾ തടയുന്നതിന് മൊബൈൽ ഫോൺ ജാമറുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ ഇന്റർനെറ്റ് കണക്ഷനുകളും നിർത്തലാക്കി. ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഫോണിലൂടെയോ ഇ-മെയിൽ പോലുള്ള മറ്റേതെങ്കിലും മാർഗത്തിലൂടെയോ ജീവനക്കാർക്ക് ആശയവിനിമയം അനുവദിക്കുന്നതല്ല. അത്യാവശ്യ ഫോൺ കോളുകൾ സൂക്ഷമ നിരീക്ഷണത്തിലുള്ള ലാൻഡ്‌ലൈനുകളിലൂടെയാവും നടത്തുക.