റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷൻ സബ്‌സിഡിയറിയായ ജിയോ പ്ലാറ്റ്‌ഫോംസ് അമേരിക്കൻ ഓഹരി സൂചികയായ നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്‌തേക്കും. ജിയോ പ്ലാറ്റ്‌ഫോമുകളിൽ ആർഐഎൽ 20-25 ശതമാനം വിറ്റഴിക്കുകയും സർക്കാർ നേരിട്ട് ലിസ്റ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്താലുടൻ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. യുഎസ് വിപണിയായ നാസ്‌ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021-ല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശ കമ്പനികളാണ് 78,562 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17.12 ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവര്‍ക്ക് കൈമാറിയത്. വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാലുടൻ ആഗോള വിപണിയിലേയ്‌ക്ക് ചുവടുവെയ്‌ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ് എന്നിവയ്‌ക്കു പിന്നാലെ ജനറൽ അറ്റ്‌ലാന്റിക്, കെ.കെ.ആർ എന്നീ കമ്പനികളാണ് ഇതിനകം റിലയൻസിൽ നിക്ഷേപമിറക്കിയിട്ടുള്ളത്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആർ 11,367 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2.32 ശതമാനം ഓഹരിയാണ് ഇതുവഴി കെകെആറിന് ലഭിക്കുക. പുതിയ ഇടപാടിലൂടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരുമെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു.
റിലയൻസ് എൻ്റെ ജീവിതം, മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി ജിയോ ഡയറക്ടറായി
തുടർച്ചയായി നടന്ന ഈ അഞ്ച് നിക്ഷേപങ്ങളിലൂടെയും 78,562 കോടി രൂപയാണ് ജിയോയ്ക്ക് ലഭിച്ചത്. യുഎസ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്‌ബുക്ക് റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ (ആർഐഎൽ) ജിയോ പ്ലാറ്റ്‌ഫോമിൽ ഏപ്രിൽ 22-നാണ് 9.99 ശതമാനം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് സിൽവർ ലേക്കും നിക്ഷേപം നടത്തുന്നത്. ഇതിലൂടെയാണ് ജിയോ പ്ലാറ്റ്‌ഫോമിന് പ്രത്യേക മൂല്യം കൈവന്നത്. ഇന്ത്യൻ വിപണിയിൽ ഒരേസമയം ലിസ്റ്റ് ചെയ്യാതെ തന്നെ ഇന്ത്യൻ കമ്പനികൾക്ക് നേരിട്ടുള്ള വിദേശ ലിസ്റ്റിംഗ് അനുവദിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ മെയ് 17-ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വിദേശ ലിസ്റ്റിംഗ് കൈകാര്യം ചെയ്യുന്നതിനായി മോർഗൻ സ്റ്റാൻലിയെ ലീഡ് ബാങ്കറായി നിയമിക്കാൻ സാധ്യതയുണ്ട്. ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച്, സിറ്റിബാങ്ക് എന്നിവയും ഐപിഒയ്ക്കായി അണിനിരക്കുമെന്നാണ് സൂചന.