ഭക്ഷണത്തിൽ ഇനി അൽപ്പം ഉപ്പ് കുറയ്ക്കാം. കാരണം വരും മാസങ്ങളിൽ രാജ്യത്ത് ഉപ്പിന് ക്ഷാമം നേരിടുമെന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഉൽപാദനത്തിൽ വലിയൊരു ഭാഗം വെട്ടിക്കുറയ്ക്കേണ്ടി വന്നു. അതിനാലാണ് ഇന്ത്യൻ തീരപ്രദേശത്തെ "ഉപ്പ് കർഷകർ" വരും മാസങ്ങളിൽ ഉപ്പിന് ക്ഷാമം നേരിടേണ്ടി വന്നേക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. തൊഴിൽ ക്ഷാമം, ഗതാഗതത്തിന്റെ അഭാവം, അന്തർ ജില്ലാ യാത്രാ നിയന്ത്രണങ്ങൾ എന്നിവയാണ് ഉപ്പ് ഉത്പാദന മേഖലയിലെ ജോലി നിർത്തിവയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്.
ഉൽപാദന സീസൺ
ഉപ്പ് ഉൽപാദന സീസൺ ഒക്ടോബർ മുതൽ ജൂൺ പകുതി വരെയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പരമാവധി ഉത്പാദനം നടക്കാറുള്ളത്. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് ഉപ്പ് ഉത്പാദനത്തിന്റെ 95 ശതമാനവും വഹിക്കുന്ന സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവ ചെറിയ അളവിൽ ഉപ്പ് ഉത്പാദിപ്പിക്കുന്നുണ്ട്. ദേശീയ കണക്കനുസരിച്ച് പ്രതിവർഷം 200 - 250 ലക്ഷം ടൺ ഉപ്പ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്.
ലോക്ക്ഡൌൺ നഷ്ടം
ഉപ്പ് ഉത്പാദകർക്ക് ലോക്ക്ഡൌൺ കാരണം മാർച്ച് പകുതിയും ഏപ്രിൽ മുഴുവനും നഷ്ടപ്പെട്ടു. അതായത് ഈ വർഷത്തെ സീസണിലെ ഏറ്റവും ഉയർന്ന സമയത്താണ് 40 ദിവസം നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഉപ്പ് ഉൽപാദനത്തിൽ, വേനൽക്കാലത്തെ ഒരു മാസത്തെ നഷ്ടം മറ്റ് വ്യവസായങ്ങൾക്ക് നാല് നിർണായക മാസങ്ങൾ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സാൾട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഇസ്മാ) പ്രസിഡന്റ് ഭാരത് റാവൽ പറയുന്നു.
ഉപ്പ് ഉപയോഗം
ഇന്ത്യക്കാർ പ്രതിവർഷം 95 ലക്ഷം ടൺ ഉപ്പാണ് ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. വ്യവസായ ശ്രേണിയിൽ 110 മുതൽ 130 ലക്ഷം ടൺ വരെ ഉപ്പ് ആവശ്യമാണ്. 58 മുതൽ 60 ലക്ഷം ടൺ വരെ ഉപ്പ് ഇന്ത്യയെ പൂർണമായും ആശ്രയിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വ്യാവസായിക ഉപ്പ് പവർ പ്ലാന്റുകൾ, ഓയിൽ റിഫൈനറികൾ, സൗരോർജ്ജ കമ്പനികൾ, കെമിക്കൽ നിർമ്മാതാക്കൾ, തുണി നിർമ്മാതാക്കൾ, മെറ്റൽ ഫൗണ്ടറികൾ, ഫാർമസ്യൂട്ടിക്കൽസ്, റബ്ബർ, തുകൽ നിർമ്മാതാക്കൾ എന്നീ മേഖലകളിലാണ് ഉപയോഗിക്കുന്നത്.
വരും ദിവസങ്ങളിൽ
നഷ്‌ടമായ സമയത്തെ ഉത്പാദനം പരിഹരിക്കാൻ കഴിയുമോ എന്നറിയില്ല. ഇനി ഏകദേശം 45 ദിവസമാണ് ഈ സീസണിൽ അവശേഷിക്കുന്നതെന്ന് റാവൽ പറയുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓഫ്-സീസൺ (മൺസൂൺ) സ്റ്റോക്ക് ഉത്പാദനം കുറയും. ലോക്ക്ഡൌണിനു ശേഷമുള്ള വിൽപ്പനയിൽ വർദ്ധനവുണ്ടായാൽ ഉപ്പ് ക്ഷാമം ഒരു വെല്ലുവിളിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴ ബാധിക്കുമോ?
മഴയ്ക്ക് മാത്രമേ ഉപ്പ് നിർമ്മാതാക്കൾക്ക് കൂടുതൽ ഉത്പാദനം നടത്താൻ അവസരം നൽകാൻ കഴിയൂ. മുൻകൂട്ടി പ്രവചിച്ചതുപോലെ നേരത്തെ മഴയുണ്ടെങ്കിൽ, ഉപ്പ് നിർമ്മാതാക്കൾക്ക് തിരിച്ചടിയാകും. കൂടുതൽ ഉപ്പ് ശേഖരിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ജാംനഗർ ആസ്ഥാനമായുള്ള ഉപ്പ് നിർമ്മാതാവും ഇസ്മാ സെക്രട്ടറിയുമായ പി. ആർ. ധ്രുവ് പറയുന്നു.
ഏറ്റവും കൂടുതൽ
ഇന്ത്യയിൽ ഗുജറാത്തിലാണ് 75 - 80 ശതമാനം ഉപ്പ് ഉൽപാദിപ്പിക്കുന്നത്. ഇതിൽ സിംഹഭാഗവും കച്ച് മേഖലയിലാണ് ഉത്പാദിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായി, വരണ്ടതും തുറന്ന നിലമുള്ളതും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കുറഞ്ഞതുമായ സ്ഥലമാണിത്. സീസണിന്റെ അവസാനത്തിൽ സാധാരണ ഇവിടെ മഴ കുറവാണ്. എന്നാൽ കച്ചിലും ഉപ്പ് ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഐഎസ്‌എംഎ അംഗങ്ങൾ അഭിപ്രായപ്പെടുന്നു.
ബാധിച്ച ഘടകങ്ങൾ
നീണ്ട മഴക്കാലവും (കഴിഞ്ഞ വർഷം) ലോക്ക്ഡൌണും ആണ് ഉൽപാദനത്തെ ബാധിച്ച പ്രധാന ഘടകങ്ങൾ. പുതിയ സ്റ്റോക്കിൽ നിലവിൽ ഇടിവുണ്ട്. എന്നാൽ ഉൽപാദന വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉപ്പ് കർഷകർ. ഇന്ത്യയിൽ 12,500 ലധികം ആളുകൾ ഉപ്പ് കർഷകരാണുള്ളത്. അതിൽ 80 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നും ഇസ്മാ അംഗങ്ങൾ പറയുന്നു. ഉപ്പ് ഉൽപാദനത്തിന്റെ 70 ശതമാനവും അസംഘടിത മേഖലയിൽ നിന്നുള്ളതാണ്.
ഉപ്പ് ക്ഷാമം ഉണ്ടാകില്ല
എന്നാൽ വരും മാസങ്ങളിൽ ഉപ്പിന്റെ കാര്യമായ കുറവുണ്ടാകില്ലെന്നും നിലവിലെ സ്റ്റോക്കുകളും ആസൂത്രിതമായ പ്രവർത്തനങ്ങളും ഓഫ് സീസൺ കാലയളവിലും മതിയായ ഉപ്പ് ലഭ്യത ഉറപ്പുവരുത്തുമെന്ന് ടാറ്റ കെമിക്കൽസിലെ ഇന്ത്യൻ കെമിക്കൽസ് ബിസിനസ് സിഒഒ ഷോഹാബ് റെയ്സ് പറയുന്നു.