ദില്ലി: 2021 ജനുവരി 1 മുതൽ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗുകൾ നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സുഗമമാക്കുന്നതിന് വേണ്ടി രാജ്യത്ത് 2016ലാണ് ഫാസ്റ്റ് ടാഗ് സംവിധാനം ആരംഭിച്ചത്. ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഫീസ് പേയ്മെന്റ് ഇലക്ട്രോണിക് രീതിയിൽ നടക്കുമെന്നതും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് രാജ്യത്ത് ജനുവരി ഒന്ന് മുതൽ ടാഗുകൾ നിർബന്ധമാക്കുന്നത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വീണ്ടെടുക്കൽ നടത്തുന്നതായി റിസർവ് ബാങ്ക് ബുള്ളറ്റിൻ
ജനുവരി ആദ്യം മുതൽ രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. വ്യാഴാഴ്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത അദ്ദേഹം, പണമടയ്ക്കലിനായി ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല എന്നതിനാൽ യാത്രക്കാർക്ക് ഫാസ്റ്റ് ടാഗ് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ സമയവും ഇന്ധനവും ലാഭിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ൽ ആരംഭിച്ച ഫാസ്റ്റ് ടാഗ് സംവിധാനത്തിൽ രാജ്യത്തെ നാല് ബാങ്കുകളും ചേർന്ന് ഒരു ലക്ഷത്തോളം ഫാസ്റ്റ് ടാഗുകളാണ് അനുവദിച്ചത്. എന്നാൽ 2017 ആയപ്പോഴേക്കും അവരുടെ എണ്ണം ഏഴ് ലക്ഷമായി ഉയരുകയും ചെയ്തു. 2018 ആകുമ്പോഴേക്ക് 34 ലക്ഷത്തിലധികം ഫാസ്റ്റ് ടാഗുകളാണ് രാജ്യത്ത് അനുവദിച്ചിട്ടുള്ളത്.
മന്ത്രാലയം 2021 ജനുവരി 1 മുതൽ പഴയ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുകയും 2017 ഡിസംബർ 1 ന് മുമ്പ് വിൽക്കുകയും ചെയ്തു. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 പ്രകാരം 2017 ഡിസംബർ 1 മുതൽ ഫാസ്റ്റാഗ് പുതിയ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിർബന്ധമാക്കിയെന്ന് കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഒരു ട്രാൻസ്പോർട്ട് വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നത് ബന്ധപ്പെട്ട വാഹനത്തിന് ഒരു ഫാസ്റ്റ് ടാഗ് എടുത്തതിന് ശേഷം മാത്രമേ കഴിയൂ എന്നും സർക്കാർ അനുശാസിച്ചിരുന്നു. നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക്, 2019 ഒക്ടോബർ 1 മുതൽ ഫാസ്റ്റ് ടാഗ് എടുക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ തേർഡ് പാർട്ടി ഇൻഷുറൻസ് ലഭിക്കുന്നതിന് സാധുവായ ഒരു ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിൽ 1 മുതൽ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഒന്നിലധികം ചാനലുകൾ വഴി ഫാസ്റ്റ് ടാഗിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.