ഫ്ലിപ്കാർട്ട് വാൾമാർട്ട് ഇടപാടിലൂടെ ലോട്ടറിയടിച്ച ഇന്ത്യൻ നിക്ഷേപകനാണ് ആശിഷ് ഗുപ്ത. ഫ്ലിപ്കാർട്ടിലെ ആദ്യ നിക്ഷേപകനായ ഇദ്ദേഹത്തിന് ഫ്ലിപ്കാർട്ട് വാൾമാർട്ട് ഇടപാടിലൂടെ ലഭിച്ചത് 135 കോടിയാണ്.
തുടക്കം ജംഗ്‍ലിയിൽ നിന്ന്
1990കളിൽ ആശിഷ് ഗുപ്ത എന്ന ചെറുപ്പക്കാരൻ സുഹൃത്തുക്കൾക്ക് ഒപ്പം ജംഗ്‍ലി എന്ന വെബ്സൈറ്റുണ്ടാക്കി. ഇന്നത്തെ സ്റ്റാർട്ട് സംരംഭങ്ങൾ പോലെ ഒന്ന്. ഉത്പന്നങ്ങളുടെ വില താരതമ്യം ചെയ്യുന്ന വെബ്സൈറ്റായിരുന്നു ഇത്.
ആമസോണിന് വിറ്റു
1998ൽ ആശിഷ് ഗുപ്ത തന്റെ സംരംഭം ആമസോണിന് വിറ്റു. 24 കോടി ഡോളറാണ് ഇതിന് പ്രതിഫലം ലഭിച്ചത്.
ഫ്ലിപ്കാർട്ടിന് ആശിഷ് ദൈവദൂതൻ
പത്ത് വർഷങ്ങൾക്ക് ശേഷം സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നീ ചെറുപ്പക്കാർ തങ്ങളുടെ സ്റ്റാർട്ട് അപ് സംരംഭത്തിനായുള്ള മൂലധനത്തിനായി നെട്ടോട്ടമോടുമ്പോൾ മുന്നിൽ വന്നു നിന്ന ദൈവദൂതനാണ് ആശിഷ് ഗുപ്ത. 10 ലക്ഷം രൂപയാണ് അന്ന് ആശിഷ് സച്ചിൻ ബൻസാലിനും ബിന്നി ബൻസാലിനും വച്ചു നീട്ടിയത്. ഫ്ലിപ്കാർട്ടിന്റെ ആദ്യ ഏയ്ഞ്ചൽ നിക്ഷേപകനാണ് ആശിഷ് ഗുപ്ത.
ഫ്ലിപ്കാർട്ട് വാൾമാർട്ട് ഇടപാട്
ഫ്ലിപ്കാർട്ട് വാൾമാർട്ട് ഇടപാടിലൂടെ ആശിഷ് ഗുപ്തയ്ക്ക് ലഭിക്കുന്നത് രണ്ടു കോടി ഡോളറാണ് അതായത് 135 കോടി രൂപ. വെറും ഒൻപത് വർഷം കൊണ്ട് ആശിഷ് ഗുപ്ത നൽകിയ 10 ലക്ഷം രൂപ 135 കോടിയായാണ് അദ്ദേഹത്തിന് തിരികെ ലഭിച്ചിരിക്കുന്നത്. തുടക്ക കാലത്ത് ഫ്ലിപ്കാർട്ടിനെ വിശ്വസിച്ച് പണം നൽകിയതിന് ലഭിച്ച പ്രതിഫലമാണ് ഈ 135 കോടി.
മറ്റ് നിക്ഷേപങ്ങൾ
ഫ്ലിപ്കാർട്ടിന് പുറമേ മറ്റ് പല സ്റ്റാർട്ട് അപ് സംരംഭങ്ങളിലും ആശിഷ് ഗുപ്ത പണം മുടക്കിയിട്ടുണ്ട്. മെയ്ക്ക് മൈ ട്രിപ്, മൂസിഗ്മ എന്നിവ അവയിൽ ചിലതാണ്.
എന്താണ് ഏയ്ഞ്ചൽ നിക്ഷേപം?
ബിസിനസിലോ സ്റ്റാർട്ട് അപ് സംരംഭങ്ങളിലോ പണം നിക്ഷേപിക്കുന്ന രീതിയാണ് ഏയ്ഞ്ചൽ നിക്ഷേപം. സാധാരണ ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ പല ഇരട്ടി ലാഭം ലഭിക്കുന്ന പദ്ധതിയാണിത്. നന്നായി വളർന്നു കൊണ്ടിരിക്കുന്ന ബിസിനസിൽ നിക്ഷേപം നടത്തിയാൽ മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. മുംബൈ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഇതുപോലെ പണം നിക്ഷേപിക്കുന്ന ധാരാളം പേരുണ്ട്. ബിസിനസിന്റെ നിലവാരവും നടത്തിപ്പിന്റെ ഗുണമേന്മയും വർദ്ധിപ്പിച്ചാൽ മാത്രമേ മികച്ച ഏയ്ഞ്ചൽ നിക്ഷേപകരെ ലഭിക്കുകയുള്ളൂ.
malayalam.goodreturns.in