മൊബൈലില്‍ കളിക്കുന്ന കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ രണ്ടുവട്ടം ആലോചിക്കണം. കാരണം, പഠനത്തില്‍ താല്പര്യമുള്ള കുട്ടികളാണെങ്കില്‍ അവര്‍ ബൈജൂസ് ലേണിംഗ് ആപ്പില്‍ കുടുങ്ങിക്കാണും. ഇന്ന് കണക്കും സയന്‍സും പഠിക്കാന്‍ ക്ലാസ്സില്‍ പോയില്ലെങ്കിലും കുഴപ്പമില്ല എന്നതാണ് സ്ഥിതി. കാരണം ക്ലാസിലെ അധ്യാപകനെക്കാള്‍ നന്നായി ബൈജൂസ് ആപ്പ് ഇവ പഠിപ്പിച്ചു കൊടുക്കും.
യുപിഐ ഉപയോഗം കൂടുതലും പേടിഎം വഴി ,ഗൂഗിൾ പേയും ഫോൺ പേയും പിന്നാലെ
ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട മാഷാണ് മലയാളിയായ ബൈജു രവീന്ദ്രന്.
ബൈജുവിന്റെ രഹസ്യം
വിദ്യാഭ്യാസമാണ് ലോകത്തെ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന മേഖല. കാരണം മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്ത രക്ഷിതാക്കള്‍ ഉണ്ടാവില്ല. ചെറിയ കുട്ടികളുള്ള അച്ചനമ്മമാരുടെ ഏറ്റവും വലിയ ഉല്‍കണ്ഠ അവരുടെ പഠനമാണ്. ഈ രഹസ്യം തിരിച്ചറിഞ്ഞതാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രന്റെ വിജയരഹസ്യവും. പൊതുവെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമായ ഗണിത-ശാസ്ത്ര ആശയങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതവും വ്യക്തവുമായി കഞ്ഞുമനസ്സുകളിലേക്കെത്തിക്കുന്നു എന്നതാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സവിശേഷത.
ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനി
എഡ്യുക്കേഷന്‍ ടെക്നോളജി മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്). ആഗോള ഇന്റര്‍നെറ്റ്, എന്റര്ടെയ്ന്മെന്റ് കമ്പനിയും പ്രമുഖ ടെക്നോളജി നിക്ഷേപകരുമായ നാസ്പേഴ്സും കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡും (സി.പി.പി.ഐ.ബി.) ചേര്‍ന്ന് കമ്പനിയില്‍ 54 കോടി ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയത്. ഇതോടെ 360 കോടി ഡോളര്‍ (26000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി ബൈജൂസ് മാറി.
അധ്യാപക ദമ്പതികളുടെ മകന്
അധ്യാപകരുടെ മകനായി ജനിച്ച്, സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ചാണ് അദ്ദേഹം ഇന്ന് ലോകമറിയുന്ന സംരംഭകനായി വളര്‍ന്നത്. ചെറുപ്പം മുതല്‍ ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളില്‍ വലിയ താല്പര്യമായിരുന്നു ബൈജുവിന്. ഇത് കണ്ടറിഞ്ഞ അച്ചനും അമ്മയും ബൈജൂസിന് പ്രോല്‍സാഹനവും നല്കി. യൂണിവേഴ്സിറ്റി തലത്തില്‍ ആറു കായിക ഇനങ്ങളില്‍ മാറ്റുരച്ച കാലമുണ്ടായിരുന്നു ബൈജുവിന്. എന്നാല്‍ സ്പോര്‍ട്സിനോടൊപ്പം പാഠ്യവിഷയങ്ങളില്‍ താല്പര്യമുണ്ടാക്കാന് അധ്യാപക ദമ്പതികള്‍ നടത്തിയ പരീക്ഷണമാണ് ബൈജുവിനെ പുതിയ പഠന രീതിയിലേക്ക് നയിച്ചത്. അവരില്‍ നിന്ന് പഠിച്ചെടുത്ത അധ്യാപന രീതിയില്‍ ബൈജു ഇപ്പോള്‍ ലോകത്തെ പഠിപ്പിക്കുന്നുവെന്നു മാത്രം.
തിരിച്ചറിവിന്റെ അവധിക്കാലം
ബൈജുവിന്റെ പഠനകാലത്ത് വിദ്യാര്‍ഥികളുടെ സ്വപ്ന മോഹമായിരുന്നു എഞ്ചിനീയറാവുകയെന്നത്. ആഗ്രഹം പോലെ ബൈജുവും എഞ്ചിനീയറായി. ഐ ടി മേഖലയില്‍ വിദേശത്തടക്കം വിവിധ കമ്പനികളില്‍ ജോലി ചെയ്തു. എന്നാല്‍ 2003ലെ അവധിക്കാലത്ത് ബാംഗ്ലൂരില്‍ വെച്ച് സുഹൃത്തുകള്‍ക്ക് നല്കിയ ഒരു മല്‍സരപരീക്ഷാ പരിശീലനമാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. താന്‍ പരിശീലനം നല്കിയവരെല്ലാം കാറ്റ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത് ബൈജുവിന് പുതിയ തിരിച്ചറിവുകള്‍ നല്‍കുകയായിരുന്നു. പരീക്ഷണാര്‍ഥം സ്വന്തമായി കാറ്റ് പരീക്ഷ എഴുതിയപ്പോള്‍ 100ല്‍ 100ആയിരുന്നു ബൈജുവിന്റെ സ്കോര്‍.
മാതാപിതാക്കളുടെ വഴിയിലേക്ക്
അവധി കഴിഞ്ഞ് വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയ ബൈജുവിന്റെ മനസ്സില്‍ അപ്പോഴേക്കും പുതിയ ആശയങ്ങള്‍ രൂപം കൊണ്ടിരുന്നു. തന്റെ കരുത്ത് അധ്യാപനത്തിലാണെന്ന് ബൈജു തിരിച്ചറിഞ്ഞ നാളുകള്‍. രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ ബൈജു വീണ്ടും പരീക്ഷാ പരിശീലനത്തിലേക്ക്. തന്റെ പരിശീലനത്തെ കുറിച്ച് നല്ല ഫീഡ്ബാക്ക് ലഭിച്ചതോടെ ബൈജുവിന് ആവേശമായി. നല്ല ശമ്പളമുള്ള സോഫ്റ്റ്വെയര് ജോലി രാജിവെച്ച ശേഷം മുഴുസമയം പരീക്ഷാ പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു പിന്നീട് ചെയ്തത്.
കോച്ചിംഗ് ക്ലാസ്സുകള്‍
പിന്നീട് വിശ്രമമില്ലാത്ത കോച്ചിംഗ് ക്ലാസുകളുടെ കാലമായിരുന്നു ബൈജുവിന്. വിവിധ മല്‍സര പരീക്ഷകള്‍ക്കുള്ള ക്ലാസ്സുകള്‍ ബാംഗ്ലൂരില്‍ ആരംഭിച്ചു. പ്രചാരം കൂടിയതോടെ മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. യാത്രകള്‍ കൂടിയതോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഒന്നിലേറെ സ്ഥലങ്ങളില്‍ ഒരേ സമയം ക്ലാസെടുക്കുന്ന രീതിയിലേക്ക് മാറി. തന്റെ ക്ലാസുകളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയും പരീക്ഷിച്ചു.
രോഗം കണ്ടെത്തിയ അധ്യാപകന്
നാടുനീളെ ഓടിനടന്നുള്ള ഈ പരിശീലനങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടിലെ കുട്ടികളുടെ പ്രശ്നങ്ങളെന്താണെന്ന് ഈ നല്ല അധ്യാപകന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പ്രാഥമിക ക്ലാസ്സുകളില്‍ ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുള്ള പരാജയം അവരെ വേട്ടയാടുന്നതായി ബൈജു മനസ്സിലാക്കി. അങ്ങനെയാണ് ചെറു ക്ലാസ്സുകളിലെ പഠനം എളുപ്പമാക്കുന്നതിനുള്ള വഴികളിലേക്ക് ബൈജു തിരിഞ്ഞത്. കുറുക്കുവഴികളിലൂടെ ഉത്തരങ്ങള്‍ തേടിയും പഴയ ചോദ്യപ്പേപ്പറുകള്‍ റഫര്‍ ചെയ്തുമാണ് നിലവില്‍ കുട്ടികള്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ ആശയങ്ങള്‍ ശരിയായ രീതിയില്‍ ഗ്രഹിച്ചുകഴിഞ്ഞാല്‍ പിന്നെ ഏത് ചോദ്യവും നേരിടാന്‍ സാധിക്കുമെന്നതാണ് ബൈജുവിന്റെ പക്ഷം.
ബ്ലാക്ക് ബോര്‍ഡായി സ്മാര്‍ട്ട് ഫോണുകള്‍
സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമായതാണ് ബൈജുവിന്റെ അധ്യാപന ജീവിതത്തില്‍ വഴിത്തിരിവായത്. ഗ്രാഫിക്സുകളുടെയും ഇമേജുകളുടെയും സഹായത്തോടെ കുഴക്കുന്ന ആശയങ്ങളുടെ ചുരുളഴിക്കാന്‍ ബൈജുവിന് സാധിച്ചു. ഇതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും ചെയ്തു. 2015ലായിരുന്നു ഇത്. ഇതിന് ആവേശകരമായ പ്രതികരണമായിരുന്നു കുട്ടികളില്‍ നിന്ന് ലഭിച്ചത്. ഇതോടെ ഏതാനും ദിവസത്തെ ക്ലാസ്സുകള്‍ സൗജന്യമായി നല്‍കുകയും താല്പര്യമുള്ളവരില് നിന്ന് കൂടുതല്‍ ക്ലാസ്സുകള്‍ക്ക് പണം ഈടാക്കുകയും ചെയ്യുന്ന രീതി അവലംബിച്ചു. പിന്നീട് ബൈജുവിനെ പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ഇനി പ്രീപ്രൈമറി തലത്തിലേക്കും
നിലവില്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസ്സികളിലെ വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ലേണിഗ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശീലനങ്ങളും നല്കുന്നു. എന്നാല്‍ പ്രീപ്രൈമറി തലം മുതലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ലേണിംഗ് ആപ്പുകള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മൂന്നു വയസ്സു മുതല്‍ എട്ട് വയസ്സു വരെയുള്ള കുട്ടികളാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ബൈജു പറയുന്നു.
കാര്‍ട്ടൂണിലൂടെ പഠനം
കിന്റര്‍ഗാര്‍ട്ടിനിലെയും പ്രൈമറി തലത്തിലെയും കുട്ടികള്‍ക്കായി പുതിയ ലേണിംഗ് ടെക്ക്നിക്കുകള്‍ ഉപയോഗിക്കാനുള്ള പരീക്ഷണത്തിലാണ് ബൈജൂസിലെ വിദഗ്ധര്‍. ഇതിനായി ചെറിയ കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണുകളുടെ സാധ്യത ഉപയോഗപ്പെടുത്താനാണ് അടുത്ത ശ്രമം. ഇതിനായി ഓസ്മോസ് ഉള്‍പ്പെടെയുള്ള വിഖ്യാത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ നിര്‍മാതാക്കളുമായി ഇതിനകം ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ജീവക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു
പുതിയ മേഖലകളിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി നിലവിലെ ജീവനക്കാരുടെ എണ്ണം നേരെ ഇരട്ടിയാക്കാനാണ് കമ്പനി സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്റെ നീക്കം. ഈ വര്‍ഷം 3500ഓളം പേരെയാണ് കമ്പനി തങ്ങളുടെ പുതിയ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും അവയുടെ വില്പ്പനയ്ക്കുമായി റിക്രൂട്ട് ചെയ്യുന്നത്. 2000ത്തോളം പെരെ സെയില്സിലേക്കും 1500 ഓളം പേരെ കണ്ടന്റ് ഡെവലപ്മെന്റ് മേഖലകളിലേക്കും നിയോഗിക്കാനാണ് നീക്കം. ഒരു ഓണ്‍ലൈന്‍ കമ്പനി അടുത്തകാലത്തായി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവാണിത്.
ബൈജൂസിന്റെ ലക്ഷ്യം 1400 കോടി
കഴിഞ്ഞ മൂന്നു വര്‍ഷമായി ബൈജൂസ് കമ്പനി 100 ശതമാനം വളര്‍ച്ചാ നിരക്കിലാണ് മുന്നോട്ടുപോവുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. 2019 അവസാനിക്കുമ്പോഴേക്ക് 1400 കോടി വരുമാനമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ബൈജു രവീന്ദ്രന് പറയുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനിയുടെ വിപുലീകരണം നടത്തുന്നത്.
വാര്‍ഷിക വരിക്കാര്‍ 20 ലക്ഷം
ബൈജൂസിന്റെ മാത്സ്-സയന്‍സ് ലേണിംഗ് ആപ്പുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 ലക്ഷം വാര്‍ഷിക വരിക്കാറുണ്ടെന്നാണ് കണക്ക്. അത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആമസോണ്‍ ഈ വര്‍ഷം നടത്താനിരിക്കുന്ന റിക്രൂട്ട്മെന്റിന്റെ ഇരട്ടിയാണ് ബൈജൂസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മേഖലയിലെ മികച്ച വര്‍ക്ക്ഫോഴ്സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ബൈജൂസ്
മൂല്യമേറിയ അഞ്ചാമത്തെ കമ്പനി
രാജ്യത്തെ മൂല്യമേറിയ അഞ്ചാമത്തെ കമ്പനിയായാണ് ബൈജൂസ് പരിഗണിക്കപ്പെടുന്നത്. 3.6 ബില്യന്‍ ഡോളറാണ് നിലവിലെ കമ്പനി മൂല്യം. അഥവാ 360 കോടി ഡോളര്‍. ഫ്ളിപ്കാര്‍ട്ട്, പേടിഎം, ഓല, ഓയോ എന്നീ കമ്പനികളാണ് ബൈജൂസിന്റെ മുന്നിലുള്ളത്. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം പുറത്തിറക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ഹിന്ദിയിലും അറബിയിലും മറ്റ് അന്താരാഷ്ട്ര ഭാഷയിലും പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പുകളും കമ്പനി തുടങ്ങി കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ബൈജൂസ് ആപ്പുകള്‍ താമസിയാതെ നമുക്ക് പ്രതീക്ഷിക്കാം.
ക്രെഡിറ്റ്: ഫോട്ടോകള്‍ ബൈജൂസ് ആപ്പ് ഔദ്യോഗിക പേജില്‍ നിന്ന്