നാഗ്പൂര്‍: സ്റ്റാര്‍ട്ടപ്പുകള്‍ രംഗം വാഴുന്ന ഇക്കാലത്ത് അധികാരമാരും കേട്ടിരിക്കാന്‍ ഇടയില്ലാത്ത ജീവിതമാണ് നാഗ്പൂര്‍കാരനായ പ്യാരെ ഖാന്റേത്. റെയില്‍വേ സ്റ്റേഷനില്‍ നാരങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെട്ട പ്യാരെ ഖാന്‍ ഇന്ന് 400 കോടി രൂപയുടെ ബിസിനസ് ഉടമയാണ്. ഏത് വിജയഗാഥയിലേതും പോലെ തോല്‍ക്കാന്‍ മനസ്സില്ലാത്ത നിശ്ചയദാര്‍ഢ്യമാണ് അഷ്മി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുടെ വിജയ രഹസ്യവും.
വീട്ടമ്മമാർക്ക് സന്തോഷ വാർത്ത, പാചകവാതക വില 100 രൂപ കുറയും
റെയില്‍വേ സ്റ്റേഷനിലെ നാരങ്ങ വില്‍പ്പന
താനും രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയും ഉള്‍പ്പെടുന്ന കുടുംബം പോറ്റാന്‍ ചെറു ജോലികള്‍ ചെയ്ത് അമ്മ റസിയ ഖാത്തൂന്‍ കഷ്ടപ്പെട്ടിരുന്നതായി 41കാരനായ പ്യാരെ ഖാന്‍ പറയുന്നു. അതിനിടയില്‍ ഒരാശ്വാസമാവുമല്ലോ എന്നു കരുതി ചെറുപ്രായത്തില്‍ സഹോദരിക്കൊപ്പം നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓറഞ്ച് വിറ്റ് നടന്ന കാലമുണ്ടായിരുന്നു. പിന്നീട് ഡ്രൈവിംഗ് പഠിച്ച ശേഷം ഒരു കൊറിയര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കി. എന്നാല്‍ ഇത് അധിക കാലം തുടരാനായില്ല. ഒഡീഷയില്‍ വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ജോലി ഒഴിയേണ്ടി വന്നു. അന്ന് 18 വയസ്സായിരുന്നു പ്രായം.
ഓട്ടോയിലെ ഭാഗ്യപരീക്ഷണവും പാളി
തൊണ്ണൂറുകളുടെ അവസാനമായിരുന്നു അത്. പരിക്കില്‍ നിന്ന് മോചിതനായ ശേഷം സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി പരീക്ഷണം നടത്തി. കുറച്ചുകാലം അതുകൊണ്ട് നടന്നെങ്കിലും ക്ലച്ചു പിടിച്ചില്ല. കീബോര്‍ഡ് വായനയില്‍ താല്‍പര്യമുണ്ടായിരുന്ന താന്‍ അതിനിടയില്‍ നാഗ്പൂരിലെ മെലഡി മെയ്‌ക്കേഴ്‌സ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. സംഗീത ട്രൂപ്പ് അംഗങ്ങളെ പരിപാടികള്‍ക്കായി കൊണ്ടുപോവാനുള്ള ഒരു ബസ്സ് വാങ്ങിയാലോ എന്നായി അടുത്ത ചിന്ത. കീ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിലപ്പെട്ടതെല്ലാം വിറ്റാണ് ബസ്സ് വാങ്ങിയത്. പക്ഷെ അതും വിജയിക്കാതായതോടെ ട്രക്കിലേക്കായി ചിന്ത.
ലോണെടുത്ത് ട്രക്ക് വാങ്ങാന്‍ പെട്ട പാട്
2004ലാണ് സാധനങ്ങള്‍ കടത്തുന്ന ഒരു ട്രക്ക് സ്വന്തമാക്കണമെന്ന് പ്യാരെ ഖാന്‍ തീരുമാനിക്കുന്നത്. അതിനായി 11 ലക്ഷം വായ്പ ആവശ്യപ്പെട്ട് ഐഎന്‍ജി വൈശ്യ ബാങ്കിന്റെ നാഗ്പൂര്‍ ശാഖയെ സമീപിച്ചെങ്കിലും മാനേജര്‍ ഭൂഷണ്‍ ബൈസിന് ബോധിച്ചില്ല. 26കാരനായ ഓട്ടോഡ്രൈവര്‍ക്ക് 11 ലക്ഷം തിരിച്ചടക്കാനാവുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പലവട്ടം നിരസിച്ചെങ്കിലും ജാമ്യക്കാരെയൊക്കെ സംഘടിപ്പിച്ച് ബാങ്കില്‍ നിന്ന് ലോണ്‍ തരപ്പെടുത്തി ട്രക്ക് വാങ്ങി.
പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല
ട്രക്ക് സ്വന്തമാക്കിയതോടെ പ്യാരെഖാന്റെ തലവര തെളിഞ്ഞു. പിന്നീട് വെച്ചടി കയറ്റമായിരുന്നു. നിരവധി കമ്പനികളില്‍ നിന്ന് ചരക്കുകടത്തിന് ഓര്‍ഡറുകള്‍ ലഭിച്ചു. 2007 ആയപ്പോഴേക്കും ട്രക്കുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. 2013ല്‍ അഷ്മി റോഡ് ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ സ്വന്തമായി കമ്പനി രജിസ്റ്റര്‍ ചെയ്തു. കെഇസി ഇന്റര്‍നാഷനല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ, സെയില്‍ തുടങ്ങിയ വന്‍കിട കമ്പനികളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചതോടെ ട്രക്കുകളുടെ എണ്ണവും കൂടിവന്നു.
3000ത്തിലേറെ ട്രക്കുകള്‍
നിലവില്‍ 41കാരനായ പ്യാരെ ഖാന് 125 ട്രക്കുകള്‍ സ്വന്തമായുണ്ട്. എന്നാല്‍ ബിസിനസ് വളര്‍ന്നതോടെ കൂടുതല്‍ ട്രക്കുകള്‍ വാടകയ്‌ക്കെടുക്കേണ്ട സ്ഥിതി വന്നു. ഇന്ന് 3000ത്തിലേറെ ട്രക്കുകള്‍ വാടകയ്‌ക്കെടുത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്റ്റീല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ രാജ്യങ്ങളില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും എത്തിക്കുകയാണ് പ്യാരെ ഖാന്റെ കമ്പനിയിപ്പോള്‍.
400 കോടി വിറ്റുവരവ്
നിലവില്‍ പ്യാരെ ഖാന്റെ അഷ്മി റോഡ് ട്രാന്‍സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തി 400 കോടി രൂപയാണ്. ചരക്കുകടത്ത് ബിസിനസുകള്‍ ഏകോപിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ഓഫീസുകള്‍ കമ്പനിയുടേതായി പ്രവര്‍ത്തിക്കുന്നുണ്ട്. 500ലേറെ പേര്‍ക്കാണ് പ്യാരെ ഖാന്‍ ഇപ്പോള്‍ ജോലി നല്‍കുന്നത്.
ബാങ്ക് മാനേജരെ കമ്പനി മാനേജരാക്കി
തനിക്ക് 11 ലക്ഷത്തിന്റെ ലോണ്‍ നല്‍കാന്‍ വിസമ്മതിക്കുകയും പിന്നീട് സമ്മര്‍ദ്ധത്തിന് വഴങ്ങി നല്‍കുകയും ചെയ്ത ബാങ്ക് മാനേജരെ തന്റെ കമ്പനിയുടെ സാമ്പത്തിക വിഭാഗം തലവനാക്കിയിരിക്കുയാണ് പ്യാരെ ഖാന്‍. ബാങ്ക് മാനേജരുടെ ആശങ്ക മറികടന്ന് രണ്ടു വര്‍ഷം കൊണ്ടുതന്നെ 11 ലക്ഷത്തിന്റെ ലോണ്‍ തിരിച്ചട്ക്കാനും അദ്ദേഹത്തിന് സാധിച്ചു. നാലു വര്‍ഷത്തേക്കായിരുന്നു ലോണ്‍ അനുവദിച്ചിരുന്നത്. പ്യാരെ ഖാന്റെ ബിസിനസ് വിജയത്തില്‍ ആകൃഷ്ടനായ മാനേജര്‍ 2016ല്‍ ബാങ്ക് ജോലി രാജിവച്ച് അദ്ദേഹത്തോടൊപ്പം കൂടുകയായിരുന്നു.
ഭൂട്ടാനിലേക്കുള്ള ചരക്കു നീക്കം
തന്റെ ബിസിനസ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പ്യാരെ ഖാന്‍. കെഇസി ഇന്റര്‍നാഷനലിന് വേണ്ടി ഭൂട്ടാനിലേക്ക് ചരക്ക് കടത്തിയതായിരുന്നു അത്. പ്രശ്‌നബാധിതമായ നോര്‍ത്ത് ഈസ്റ്റിലെ 30 കിലോമീറ്റര്‍ റോഡ് വലിയ ചരക്കുവാഹനത്തിന് സഞ്ചാര യോഗ്യമായിരുന്നില്ല. ഓരോയിടത്തും മരത്തിന്റെ ചില്ലകള്‍ വെട്ടിയും മറ്റ് തടസ്സങ്ങള്‍ നീക്കിയുമായുള്ള കണ്ടെയിനര്‍ ട്രക്കുകള്‍ മുന്നോട്ടു നീങ്ങിയത്. എന്നാല്‍ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഭൂട്ടാനിലെത്തിയ തങ്ങളെ വരവേറ്റത് അതിനേക്കാള്‍ വലിയ തടസ്സമായിരുന്നു. രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനമായിരുന്നു അത്. തന്റെ വലിയ ചരക്കുലോറികള്‍ക്ക് കടന്നുപോവാന്‍ മാത്രമുള്ള ഉയരം കമാനത്തിന് ഉണ്ടായിരുന്നില്ല. അവസാനം അധികൃതരുടെ അനുമതിയോടെ താല്‍ക്കാലിമായി റോഡ് കുറേ ആഴത്തില്‍ കുഴിച്ചാണ് ലോറികള്‍ കമാനം കടന്നത്. തന്റെ ഈ പ്രവൃത്തി ഭൂട്ടാന്‍ അധികൃതരില്‍ നിന്ന് പ്രശംസാ പത്രം ലഭിച്ചതായും ഖാന്‍ ഓര്‍ക്കുന്നു.
80 കോടിയുടെ വായ്പയുമായി യുഎഇ ബാങ്ക്
11 ലക്ഷം രൂപ വായ്പയെടുക്കാന്‍ കഷ്ടപ്പെട്ടിരുന്ന പ്യാരെ ഖാന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് 80 കോടി രൂപയുടെ വായ്പ നല്‍കിയിരിക്കുകയാണ് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഇംപീരിയല്‍ കാപിറ്റല്‍ എല്‍എല്‍സി. ഇതുപയോഗിച്ച് കമ്പനിയുടെ കൂടുതല്‍ വിപുലപ്പെടുത്താനാണ് ഖാന്റെ ലക്ഷ്യം. നാഗ്പൂര്‍ സിറ്റിയില്‍ ഏഴ് കോടി ചെലവില്‍ പുതുതായി നിര്‍മിച്ച കോര്‍പറേറ്റ് ഓഫീസ് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു
അഹ്മദാബാദ് ഐഐഎമ്മിന്റെ അംഗീകാരം
കഴിഞ്ഞ വര്‍ഷം ഐഐഎം-അഹ്മദാബാദും മഹീന്ദ്ര ട്രക്ക് ആന്റ് ബസ്സും സംയുക്തമായി നല്‍കിയ യംഗ് ട്രാന്‍സ്‌പോര്‍ട്ട് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡിന് താന്‍ അര്‍ഹനായത് വലിയ നേട്ടമായി കാണുന്നതായി ഖാന്‍ പറയുന്നു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെയുള്ള മല്‍സരാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ മറ്റുള്ളവരൊക്കെ കംപ്യൂട്ടറും പവര്‍ പോയന്റ് പ്രസന്റേഷനുമൊക്കെയായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ താന്‍ തന്റെ പ്രാദേശിക ഹിന്ദിയില്‍ ഓര്‍മയില്‍ നിന്നെടുത്ത് കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ താനായിരുന്നു വിജയി.