ബാംഗ്ലൂർ മലയാളികൾക്ക് പ്രിയപ്പെട്ട ബ്രാൻഡാണ് ബിഗ് ബാസ്ക്കറ്റ്.. വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും വൻ വിലക്കുറവോടെ വീട്ടിലെത്തിക്കുന്നുവെന്നതാണ് ബിഗ് ബാസ്ക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളിയായ ഹരി മേനോനാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തെ വമ്പനായ ബിഗ് ബാസ്‌ക്കറ്റിന്റെ തലവൻ.
അടുത്ത മാസം മുതൽ കേരളത്തിൽ
ബിഗ് ബാസ്ക്കറ്റ് അടുത്ത മാസം മുതൽ കേരളത്തിലും പ്രവർത്തനമാരംഭിക്കും. കൊച്ചി ആസ്ഥാനമായാണ് കേരളത്തിൽ ബിഗ് ബാസ്ക്കറ്റ് തുടക്കം കുറിക്കുന്നത്.
എന്താണ് ഓൺലൈൻ ഗ്രോസേഴ്സ്?
കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഓൺലൈനായി ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യുകയും അവ കൃത്യമായി നിങ്ങളുടെ വീട്ടു പടിക്കൽ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഓൺലൈൻ ഗ്രോസറി ഷോപ്പിംഗ്. ഇത്തരത്തിലുള്ള ഓൺലൈൻ ഗ്രോസേഴ്സിലെ വമ്പനാണ് ബിഗ് ബാസ്ക്കറ്റ്.
ബിഗ് ബാസ്ക്കറ്റിന്റെ തുടക്കം
ബിഗ്ബാസ്കറ്റിന്റെ കഥ തുടങ്ങുന്നത് 1999ലാണ്. വി.എസ് സുധാകർ, ഹരി മേനോൻ, വിപുൽ പരേഖ്, അഭിനി ചൗധരി, വി.എസ് രമേഷ് എന്നിവർ ചേർന്ന് ആരംഭിച്ച ഫാബ്മാർട്ട്.കോം എന്ന വെബ്സൈറ്റാണ് ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ വ്യാപാരത്തിന് തുടക്കം കുറിച്ചത്. 2001 ൽ അവർ ഫാബ്മാർട്ടിന്റെ ഭാഗമായി തന്നെ ഓൺലൈൻ ഗ്രോസറി ബിസിനസിലേയ്ക്ക് വഴി മാറി. സൗത്ത് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ഫാബ്മാർട്ട് നേടിയെടുത്തത്. പിന്നീട് 2011 ൽ, അതേ ടീം തന്നെ ബിഗ് ബാസ്ക്കറ്റ് എന്ന പേരിലേയ്ക്ക് മാറി. ഒരു ബില്യൺ ഡോളർ കമ്പനി എന്ന ലക്ഷ്യവുമായാണ് ബിഗ് ബാസ്ക്കറ്റ് ഇപ്പോൾ മുന്നേറുന്നത്.
ബിഗ് ബാസ്ക്കറ്റിലൂടെ ലഭിക്കുന്നത് എന്തൊക്കെ?
18,000 ത്തിലധികം ഉൽപ്പന്നങ്ങൾ ബിഗ് ബാസ്ക്കറ്റ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കും. പച്ചക്കറികൾ, അരി, പയറുവർഗങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, പാചകത്തിനായവശ്യമായ മറ്റ് സാധനങ്ങൾ, പാനീയങ്ങൾ, ഇറച്ചി, മീൻ തുടങ്ങി ഒരു വീട്ടിലേയ്ക്ക് ആവശ്യമായതെന്തും ബിഗ് ബാസ്ക്കറ്റ് നിങ്ങളുടെ വീട്ടിൽ എത്തിക്കും.
ബ്രാൻഡ് അംബാസിഡർ
കഴിഞ്ഞ മൂന്ന് വർഷമായി ഷാരൂഖ് ഖാനാണ് ബിഗ് ബാസ്ക്കറ്റിന്റെ ബ്രാൻഡ് അംബാസിഡർ. അതുകൊണ്ട് തന്നെ ബിഗ് ബാസ്ക്കറ്റിന്റെ പരസ്യങ്ങളിൽ ഷാരൂഖ് നിറസാന്നിദ്ധ്യമാണ്.
പാട്ടിനോട് പ്രണയം
ബിഗ് ബാസ്ക്കറ്റിന്റെ നിലവിലെ സിഇഒ ആണ് മലയാളിയായ ഹരി മേനോൻ. കുട്ടിക്കാലം മുതൽ പാട്ടിനോട് ഏറെ താത്പര്യമുള്ള ഇദ്ദേഹം ഏഴാം ക്ലാസ് മുതൽ ഗിത്താർ പഠനം ആരംഭിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ സമയം സംഗീതത്തിനായി ചെലവിടാനാണ് പദ്ധതി. സംഗീതവും ക്രിക്കറ്റുമാണ് ഹരി മേനോൻ എന്ന ബിസിനസുകാരനെ ടെൻഷൻ ഫ്രീ ആക്കുന്ന ഹോബികൾ.
കുടുബം
ഹരി മേനോന് ഒപ്പം കുടുംബവും കലയോട് ഏറെ താത്പര്യമുള്ളവരാണ്. ഭാര്യ ശാന്തി മോഹിനിയാട്ടം നർത്തകിയാണ്. മൂത്ത മകൻ വരുൺ ബാംഗ്ലൂരിലെ കമ്മനഹള്ളിയിൽ ജാം റൂം എന്ന പേരിൽ മ്യൂസിക്കൽ റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തുന്നു. മറ്റ് രണ്ട് മക്കളാണ് ഉത്തം, കാർത്തിക് എന്നിവർ അമേരിക്കയിലാണ്. ഇവരിൽ ഉത്തം ഗിത്താറിസ്റ്റും കാർത്തിക് ഡ്രമ്മറുമാണ്.
ഇ-കോമേഴ്‌സ് ബിസിനസ്
രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോഴത്തെ 50 ദശലക്ഷത്തിൽ നിന്നും 120 ദശലക്ഷമായി ഉയരുമെന്നാണ് ഹരി മേനോന്റെ അഭിപ്രായം. ഇ-കോമേഴ്‌സ് വിപണിയുടെ വളർച്ചാ നിരക്ക് ഇപ്പോഴത്തെ 25 ശതമാനത്തിൽ തുടർന്നാൽ 2020 ആകുമ്പോഴേക്കും ഇന്ത്യൻ ഇ-കോമേഴ്‌സ് മാർക്കറ്റ് 100 ബില്യൺ ഡോളർ ആകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ
malayalam.goodreturns.in