നിർമ, നിർമ.. വാഷിംഗ് പൗഡർ നിർമ, പാല് പോലെ വെൺമ എന്നു തുടങ്ങുന്ന ഗാനം ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരുടെ നാവിലെ സ്ഥിരം പാട്ടായിരുന്നു. കാരണം അക്കാലത്തെ ഹിറ്റ് പരസ്യങ്ങളിലൊന്നായിരുന്നു നിർമ വാഷിംഗ് പൗഡറിന്റേത്. നിർമയുടെ ഉടമയായ ഡോ. കര്‍സന്‍ഭായ് പട്ടേലിന്റെ വിജയകഥ ഇതാ..
മകളുടെ ഓർമ്മയ്ക്ക്
മകളുടെ മരണശേഷമാണ് ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി നോക്കിയിരുന്ന ഡോ. കര്‍സന്‍ഭായ് പട്ടേല്‍ സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിലയിൽ സോപ്പുപൊടി നിർമ്മാണമായിരുന്നു കര്‍സന്‍ഭായ് എന്ന കെമിസ്റ്റിന്റെ തലയിൽ ഉദിച്ച ആശയം. മകളുടെ പേരായ നിരുപമയില്‍ നിന്ന് കണ്ടെത്തിയ നിര്‍മ എന്ന പേരിൽ തന്നെ അദ്ദേഹം തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു.
തുടക്കം ഇങ്ങനെ
അഹമ്മദാബാദിലെ തന്റെ വീടിന് പുറകിലുള്ള ചെറിയ മുറിയിൽ ആയിരുന്നു ആദ്യ കാലത്ത് ഡിറ്റര്‍ജന്‍റ് പൗഡര്‍ നിർമ്മിച്ചിരുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പുപൊടി ഓഫീസിൽ പോകുന്നതിന് മുമ്പും പോയി വന്നതിന് ശേഷവും വീടുകൾ തോറും കയറി ഇറങ്ങി വിൽക്കും. മൂന്ന് വർഷത്തോളം ഇങ്ങനെ കച്ചവടം നടത്തി.
ഏറ്റുമുട്ടൽ സർഫിനോട്
വളരെ ചെറിയ അളവിൽ മാത്രമാണ് തുടക്കത്തിൽ സോപ്പുപൊടിയുടെ ഉല്‍പാദനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് അക്കാലത്ത് ഡിറ്റര്‍ജന്‍റ് വിപണിയിലെ രാജാവായി വിലസിയിരുന്ന സര്‍ഫിനോട് ഏറ്റുമുട്ടി വിജയം നേടി. 1969ൽ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ സർഫിന് 13 രൂപയായിരുന്നു വില. എന്നാൽ നിർമ്മയുടെ വില വെറും 3.50 രൂപ മാത്രമായിരുന്നു. ഇത് സാധാരണക്കാർക്കിടയിൽ നിർമയുടെ ഡിമാൻഡ് കൂട്ടി.
ജോലി ഉപേക്ഷിച്ചു
1972 കര്‍സന്‍ഭായ് പട്ടേല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ തന്റെ ജോലി രാജി വച്ചു. അഹമ്മദാബാദിൽ ഒരു ചെറിയ കട ആരംഭിച്ച് ബിസിനസിലേയ്ക്ക് പൂർണമായും ഇറങ്ങി. അങ്ങനെ ഗുജറാത്തിൽ പട്ടേലിന്റെ സോപ്പുപൊടി സൂപ്പർ ഹിറ്റായി. കച്ചവടം മെച്ചപ്പെട്ടപ്പോൾ സോപ്പുപൊടിയുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കുമായി കൂടുതൽ ജോലിക്കാരെ നിയമിച്ചു. പിന്നീട് സംസ്ഥാനത്തിന് പുറത്തേയ്ക്ക് കച്ചവടം വ്യാപിപ്പിച്ചെങ്കിലും അത് ലാഭകരമായിരുന്നില്ല.
ടിവി പരസ്യം
ഇന്ത്യൻ വിപണിയിൽ ടിവി വ്യാപകമായ സമയത്ത് നിർമയ്ക്ക് വീണ്ടും നല്ല കാലം ആരംഭിച്ചു. ടിവി പരസ്യത്തിനായി കൂടുതൽ പണം മുതൽ മുടക്കിയ കര്‍സന്‍ഭായ് നിർമയെ ഇന്ത്യൻ വിപണിയിൽ സുപരിചിതമാക്കി. നിർമ, നിർമ.. വാഷിംഗ് പൗഡർ നിർമ, പാല് പോലെ വെൺമ എന്ന പരസ്യ ഗാനം കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചു. സാധാരണക്കാർക്ക് പ്രിയങ്കരമായ ഉത്പന്നമായി നിർമ മാറി. പരസ്യം കണ്ട് കടകളിൽ എത്തുന്നവർക്ക് നിർമ ഡിന്റർജന്റ് പൗഡർ കിട്ടാതെ ആയി. അങ്ങനെ കച്ചവടക്കാർ നിർമ കടകളിൽ നിറയ്ക്കാൻ തുടങ്ങി.
നിർമയുടെ നിലവിലെ സ്ഥിതി
ഇന്ന് 15,000ഓളം ജീവനക്കാരാണ് നിർമയ്ക്കുള്ളത്. 500 മില്യൺ ഡോളറാണ് നിർമയുടെ വാർഷിക വരുമാനം.
malayalam.goodreturns.in