പ്രതികൂല ആഗോള, ആഭ്യന്തര ഘടകങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തിരിച്ചടി. പ്രധാന സൂചികകളില്‍ ഒരു ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. രാവിലെ വമ്പന്‍ നഷ്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും അതിവേഗം നഷ്ടം നികുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Advertisement

എന്നാല്‍ 17,700 നിലവാരത്തിലെ പ്രതിരോധത്തില്‍ തട്ടി സൂചിക വീണ്ടും ക്രമാനുഗതമായി താഴേക്കിറങ്ങി. ഒടുവില്‍ നിഫ്റ്റിയില്‍ 217 പോയിന്റും സെന്‍സെക്‌സില്‍ 770 പോയിന്റ് നഷ്ടത്തോടെയുമാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Advertisement

പ്രതികൂല ഘടകങ്ങള്‍

  • അമേരിക്കന്‍ വിപണിയിലെ തിരിച്ചടി- ഏറ്റവുമൊടുവില്‍ പുറത്തുവന്ന തൊഴില്‍ക്കണക്കുകളും മികച്ച നിലവാരത്തിലായതോടെ വരുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിലും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന അനുമാനം. ഇതോടെ കഴിഞ്ഞ 4 ദിവസമായി അമേരിക്കന്‍ വിപണിയില്‍ തിരിച്ചടി നേരിടുന്നു.
  • ഏഷ്യന്‍ വിപണികളിലും ഇടിവ്- അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികളും നഷ്ടത്തില്‍ തുടര്‍ന്നത് ആഭ്യന്തര വിപണിയുടെ കരകയറാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി.
  • യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ദുര്‍ബലമായത്.
  • ഹെവി വെയിറ്റ് ഇന്‍ഡക്‌സ് ഓഹരിയായ റിലയന്‍സിലെ ഇടിവ്. എണ്ണക്കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന വിന്‍ഡ്‌ഫോള്‍ ടാക്‌സ് വര്‍ധിപ്പിച്ചതാണ് റിലയന്‍സ് ഓഹരിയില്‍ 3 ശതമാനം ഇടിവിന് കാരണമായത്.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി നികുതി വരവ് ഉയര്‍ന്ന തോതിലായിട്ടും ആഗോള ഘടകങ്ങള്‍ പ്രകികൂലമായതാണ് ഓഹരി വിപണിയെ പിന്നോട്ടടിച്ചത്. നിലവില്‍ 17,450 നിലവാരമാണ് നിഫ്റ്റി സൂചികയ്ക്ക് ഏറെ നിര്‍ണായകം. ഈ നിലവാരം തകര്‍ന്നാല്‍ സൂചിക 17,350/ 17,300 നിലവാരത്തിലേക്ക് വീഴാം. അതേസമയം 17,700 നിലവാരമാണ് നിഫ്റ്റിക്ക് തൊട്ടുമുന്നിലുള്ള പ്രധാന പ്രതിരോധക്കടമ്പ. ഇത് മറികടക്കാനായാല്‍ പുതിയ ബ്രേക്കൗട്ടിലേക്ക് വഴിതെളിയും.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,182 ഓഹരികളില്‍ 922 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 921 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും നേരിട്ട അനുപാതമായ എഡി റേഷ്യോ 1.08-ലേക്ക് നിലവാരം മെച്ചപ്പെടുത്തി. അതേസമയം 106 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 16 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു.

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ ഇന്ന് 6 ശതമാനത്തിലധികം വര്‍ധനയോടെ 19.87 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. വിക്‌സ് നിരക്കുള്‍ 20 നിലവാരം മറികടക്കുന്നത് ശുഭകരമല്ല. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നേട്ടത്തോടെയും 11 സൂചികകള്‍ നഷ്ടത്താടെയും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

നിഫ്റ്റി ഓട്ടോ, മീഡീയ, പിഎസ്‌യു ബാങ്ക്, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. എന്നാല്‍ നിഫ്റ്റി ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ & ഗ്യാസ് സൂചികകള്‍ 1 ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

നിഫ്റ്റി-50 സൂചികയിലെ 22 ഓഹരികള്‍ നേട്ടത്തോടെയും 28 എണ്ണം നഷ്ടത്തിലും ഇന്നു ക്ലോസ് ചെയ്തു.

  • നേട്ടം-: ടാറ്റ കണ്‍സ്യൂമര്‍ 3.87 %, ബജാജ് ഫിന്‍സേര്‍വ് 2.82 %, ഏഷ്യന്‍ പെയിന്റ്സ് 1.85 %, ഐഷര്‍ മോട്ടോര്‍സ് 1.64 %, ഹീറോ മോട്ടോ കോര്‍പ് 1.49 %, ഭാരതി എയര്‍ടെല്‍ 1.14 % വീതവും നേട്ടം കൈവരിച്ചു.
  • നഷ്ടം-: ഹിന്‍ഡാല്‍കോ -3.64 %, റിലയന്‍സ് -2.80 %, ഒഎന്‍ജിസി -2.67 %, ടിസിഎസ് -2.34 %, സണ്‍ ഫാര്‍മ -2.25 %, എസ്ബിഐ ലൈഫ് -2.21 % വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.