ഏതാനും വർഷങ്ങൾക്കു മുമ്പ്, ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കണ്സ്യൂമർ അഫയേഴ്സ് ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സ്ത്രീകളും പുരുഷന്മാർക്കും ഉപയോഗിക്കുന്ന 800 ഉൽപ്പന്നങ്ങളും അവയുടെ വിലയും താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു പഠനമായിരുന്നു ഇത്. ഈ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്പന്നങ്ങൾക്ക് പുരുഷന്മാരേക്കാൾ 7 ശതമാനം വില കൂടുതലാണ്.
ഇത്തരത്തിൽ ചില പ്രത്യേക ഉത്പന്നങ്ങൾക്ക് നിങ്ങൾ അറിയാതെ തന്നെ നൽകേണ്ടി വരുന്ന അധിക നികുതിയാണ് പിങ്ക് ടാക്സ്. പിങ്ക് ടാക്സിനെക്കുറിച്ചും അവ നൽകേണ്ടി വരുന്ന ഉത്പന്നങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇതാ..
എന്താണ് പിങ്ക് ടാക്സ്?
സ്ത്രീകൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നിങ്ങൾ അറിയാതെ തന്നെ നൽകേണ്ടി വരുന്ന അധിക നികുതിയാണ് പിങ്ക് ടാക്സ്. പുരുഷന്മാർക്കുള്ള അതേ ഉത്പന്നത്തിന് ഈ നികുതി നൽകേണ്ടതില്ല. അതുകൊണ്ട് പുരുഷന്മാർക്ക് ആവശ്യമായ പേഴ്സണൽ കെയർ ഉത്പന്നങ്ങൾക്ക് വിലയും കുറവായിരിക്കും.
ഇന്ത്യയിലും പിങ്ക് ടാക്സ്
ലോകരാജ്യങ്ങൾ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകളും പിങ്ക് ടാക്സ് അടയ്ക്കുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടി പ്രത്യേകമായി വിപണനം ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾക്കാണ് ഈ ടാക്സ് ഈടാക്കുന്നത്.
പിങ്ക് ടാക്സ് തട്ടിയെടുക്കുന്നത് എങ്ങനെ?
പിങ്ക് ടാക്സ് ഒരു തരം കബളിപ്പിക്കലാണ്. ഉദാഹരണത്തിന് സ്ത്രീകളും പുരുഷന്മാരും റെയ്സറുകൾ ഉപയോഗിക്കാറുണ്ട്. ഒരേ ഉപയോഗമാണെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള റെയ്സറിന്റെ പാക്കേജിംഗും നിറവും എല്ലാം വ്യത്യസ്തമായിരിക്കും. എന്നാൽ കൂടുതൽ ആകർഷകമായ സ്ത്രീകളുടെ റെയസ്റിന്റെ ഏറ്റവും കുറഞ്ഞ വില 55 രൂപയും പുരുഷന്മാരുടേതിന്റെ വില 20 രൂപയുമായിരിക്കും എന്നതാണ് വ്യത്യാസം. ഇത്തരത്തിലാണ് ഉത്പന്നങ്ങൾക്ക് പിങ്ക് ടാക്സ് ഈടാക്കുന്നത്.
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ഒരിയ്ക്കലും സാധനങ്ങൾ വാങ്ങുമ്പോൾ അവയുടെ ആകർഷകമായ പാക്കേജിംഗും നിറങ്ങളും നോക്കി വാങ്ങരുത്. കാരണം ഇത് നിങ്ങളെ കുഴിയിൽ വീഴിക്കാനുള്ള തന്തം മാത്രമാണ്. പലപ്പോഴും പിങ്ക് നിറത്തോടെ സ്ത്രീകൾക്ക് താത്പര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ നിറത്തിലുള്ള വസ്ത്രങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്ക് സാധാരണ കൊടുക്കേണ്ടതിലും അധിക തുകയും നൽകേണ്ടി വരും. സാധനങ്ങളുടെ ഉപയോഗത്തിന് പ്രത്യേകിച്ച് വ്യത്യാസമില്ലെങ്കിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത പൊതുവായ ഉത്പന്നങ്ങൾ വാങ്ങുന്നതായിരിക്കും എപ്പോഴും ലാഭകരം.
malayalam.goodreturns.in