രണ്ടു മാസം മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രവാസികൾക്കും ആധാർ കാർഡ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ആധാർ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. യുഐഡിഎഐ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം.
മൂന്ന് മാസത്തിനുള്ളിൽ
180 ദിവസത്തെ കാലാവധി കണക്കാക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള എല്ലാ എൻആർഐകൾക്കും ആധാർ കാർഡുകൾ വിതരണം ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ തന്നെ ആധാറുകൾ നൽകി തുടങ്ങുമെന്നാണ് വിവരം. ഈ സൗകര്യത്തിനായി യുഐഡിഐ സംവിധാനങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ ഉടൻ അറിയിക്കുമെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
അപേക്ഷിക്കേണ്ടത് എങ്ങനെ?
രാജ്യത്തിന് പുറത്തുള്ള ആളുകൾക്ക് ഒരു ടൈം സ്ലോട്ടിനായി അപേക്ഷിക്കാനാകും. അവരുടെ ആധാർ അപേക്ഷ നൽകാൻ താൽപ്പര്യപ്പെടുന്ന സ്ഥലവും അപ്പോയിന്റ്മെൻറ് എടുക്കാനുള്ള ഓൺലൈൻ സംവിധാനവുമാകും ആദ്യം നടപ്പിലാക്കുക. പിന്നീട് ഇന്ത്യയിലേയ്ക്ക് വരുന്ന സമയത്ത് എളുപ്പത്തിൽ ആധാർ എടുക്കാനുള്ള നടപടികൾ ആരംഭിക്കാം.
ബജറ്റ് വാഗ്ദാനം
ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതനുസരിച്ച് ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിലെത്തിയ ശേഷം 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള ആർക്കും ഇത്തരത്തിൽ ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.
നിലവിലെ നിയമം
നിലവിലെ ചട്ടപ്രകാരം, ഒരാൾക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അയാൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ കഴിയൂ. 2016 ലെ ആധാർ നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications