ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ സ്‌മാർട്ട്‌ഫോണുകളുടെ തദ്ദേശീയ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട് ഉണ്ടാവുമെന്ന് സൂചന. മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ തദ്ദേശീയമായി സ്‌മാർട്ട്ഫോണുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ധനസഹായം ലഭ്യമാക്കാനുള്ള ഉൽപ്പന്ന ബന്ധിത ധനസഹായ (പിഎൽഐ) പദ്ധതിയാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്. ഇതിനായി 36,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചേക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇലക്‌ട്രോണിക്, സ്‌മാർട്ട് ഫോൺ നിർമ്മാണത്തിന് മുന്നിൽ നിൽക്കുന്ന ചൈന സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ആകർഷിക്കുന്നതിനൊപ്പം തദ്ദേശീയ കമ്പനികളെ വളർത്താനും സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ലാവ പോലുള്ള തദ്ദേശീയ കമ്പനികളെ പ്രത്യേകം സഹായിക്കാനും ഉയർത്തികൊണ്ടുവരാനും പദ്ധതികളുണ്ടാവും. ഇതിനായി സ്‌മാർട്ട് ഫോൺ കമ്പനികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പകളും സബ്‌സീഡിയും നൽകും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയമാണ് (മെയ്‌റ്റി) ഇത് സംബന്ധിച്ച വിശദമായ ശുപാശ സമർപ്പിച്ചിരിക്കുന്നത്.
റിലയൻസ് ജിയോ വീണ്ടും കുതിപ്പിൽ; നെറ്റ് പ്രോഫിറ്റ് 1,350 കോടി
ആപ്പിൾ, സാംസംഗ് കമ്പനികളെ ഇന്ത്യയിലേക്കെത്തിക്കാനാണ് പ്രധാനമായും സർക്കാർ നോട്ടമിട്ടിരിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിൾ, സാംസങ്, ലാവ തുടങ്ങിയ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന, കയറ്റുമതി ഹബ്ബാക്കാനുള്ള മാർഗനിർദ്ദേശം നേടുകയും ചെയ്‌തിരുന്നു.