'ക്രെഡിറ്റ് കാര്‍ഡ് ഉണ്ടല്ലേ? ശ്രദ്ധിച്ചുപയോഗിക്കണം. അല്ലെങ്കില്‍ ബാങ്കുകാര് പൈസ ഒത്തിരി പിടിക്കും', നിത്യജീവിതത്തില്‍ ധാരാളമായി കേട്ടുവരുന്ന ഉപദേശമാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കൂടുതല്‍ പൈസ തിരിച്ചടയ്ക്കണമെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സജീവം. പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് അടവുകളില്‍ ബാങ്കുകള്‍ പലിശ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുമോയെന്നാണ് പലരുടെയും ആശങ്ക. എന്നാല്‍ ഇതില്‍ കഴമ്പില്ല. കാരണം രണ്ടു സാഹചര്യങ്ങളില്‍ മാത്രമേ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്നും പലിശ ഈടാക്കാറുള്ളൂ.
സ്‌റ്റേറ്റ്‌മെന്റില്‍ കൊടുത്തിരിക്കുന്ന മിനിമം തുകയാണ് അടയ്ക്കുന്നതെങ്കില്‍ കാര്‍ഡ് ഉടമകള്‍ക്ക് പലിശയൊടുക്കേണ്ടി വരും. സമാനമായി മൊത്തം അടയ്‌ക്കേണ്ട തുകയില്‍ കുറവ് അടച്ചാലും ബാങ്കുകള്‍ പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തിയ ഇടപാടിന്റെ മുഴുവന്‍ തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ അല്ലെങ്കില്‍ ഫൈനാന്‍സ് ചാര്‍ജ് ചേര്‍ക്കാറ്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ കടമെടുത്ത പണം കൃത്യസമയത്ത് മുഴുവനായി തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്നും പലിശ ഈടാക്കും.
വായ്പയെടുത്ത പണം സമയാസമയം മുഴുവന്‍ തിരിച്ചടച്ചാല്‍ പലിശയൊടുക്കേണ്ടതില്ലെന്ന് ചുരുക്കം. ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാക്കുന്ന എല്ലാ ബാങ്കുകളും പലിശയില്ലാതെ പണം തിരിച്ചടയ്ക്കാന്‍ ഒരു നിശ്ചിത കാലാവധി നല്‍കാറുണ്ട് (ഗ്രേസ് പീരിയഡ്). ബാങ്കുകള്‍ വിവിധ പലിശനിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഡ് തരം അടിസ്ഥാനപ്പെടുത്തിയും ബാങ്ക് നിശ്ചയിക്കുന്ന പലിശനിരക്കില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പ്രതിമാസം 3.35 ശതമാനം വരെയാണ് എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക്. പ്രതിവര്‍ഷ പലിശ നിരക്ക് 40.2 ശതമാനവും. ഇതേസമയം, സുരക്ഷിത കാര്‍ഡ് തരങ്ങള്‍ക്ക് പലിശ നിരക്ക് കുറവാണ്. പ്രതിമാസം 2.25 ശതമാനവും പ്രതിവര്‍ഷം 30 ശതമാനവുമാണ് സുരക്ഷിത കാര്‍ഡുകള്‍ക്ക് എസ്ബിഐ ചുമത്തുന്ന പലിശ.
എച്ച്ഡിഎഫ്‌സി ബാങ്ക്: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡുകളിന്മേലുള്ള പ്രതിമാസ പലിശ നിരക്ക് 1.99 ശതമാനം മുതല്‍ 3.4 ശതമാനം വരെ ഉയരും. ഇതേസമയം, ആവശ്യമെങ്കില്‍ തിരിച്ചടയ്ക്കാനുള്ള പണം ഇഎംഐയായി മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയെക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഈ വ്യവസ്ഥ ലഭ്യമാണ്.
ബാങ്ക് ഓഫ് ബറോഡ: പ്രതിമാസം 2.5 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബാങ്ക് ഓഫ് ബറോഡ പലിശ ഈടാക്കാറ്. പ്രതിവര്‍ഷ പലിശ നിരക്ക് 30 ശതമാനം തൊടും. ഇതേസമയം, ഇഎംഐ തവണകളായാണ് അടവ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ പ്രതിവര്‍ഷ പലിശ നിരക്ക് 15 മുതല്‍ 16 ശതമാനം വരെയായി നിജപ്പെടും.
ഐസിഐസിഐ ബാങ്ക്: വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അനുദവിക്കാറ്. വിവിധ കാര്‍ഡ് തരങ്ങള്‍ക്ക് വിവിധ പലിശ നിരക്കാണ് ബാങ്ക് ചുമത്തുന്നതും. 1.25 ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഐസിഐസിഐ ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്. പ്രതിവര്‍ഷ നിരക്ക് 42 ശതമാനം വരെ ഉയരും.
മറ്റു ബാങ്കുകള്‍: 2.87 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യെസ് ബാങ്ക് ഈടാക്കുന്ന പ്രതിമാസ പലിശ. കൊടാക് മഹീന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രതിമാസം 3.5 ശതമാനം തൊടും. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിവര്‍ഷം 47 ശതമാനം വരെയാണ് നിശ്ചയിച്ചിരിക്കുന്ന പലിശ. എച്ച്എസ്ബിസി ബാങ്ക് പ്രതിമാസം 3.5 ശതമാനം വരെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പലിശ ഈടാക്കാറുണ്ട്.
Most Read: ധനകാര്യ മന്ത്രാലയത്തിന്റെ 'ഹൽവ ചടങ്ങ്', ബജറ്റിന് മുന്നോടിയായി ഹൽവ ഉണ്ടാക്കുന്നത് എന്തിന്?
ക്രെഡിറ്റ് കാര്‍ഡില്‍ പലിശ കണക്കുകൂട്ടുന്നത് എങ്ങനെ?
ഒരു ക്രെഡിറ്റ് കാര്‍ഡ് ബില്‍ സൈക്കിളില്‍ മിച്ചം വരുന്ന തുകയെ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകള്‍ പലിശ കണക്കുകൂട്ടാറ്. ഉദ്ദാഹരണത്തിന് ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി നാലു വരെയുള്ള ബില്‍ സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി പത്തിന് വരികയാണെന്ന് കരുതുക. പതിനായിരം രൂപയാണ് മുഴുവന്‍ അടയ്‌ക്കേണ്ട തുക. അടവ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ഉം. സ്റ്റേറ്റ്‌മെന്റ് പ്രകാരം 3,000 രൂപയാണ് അടയ്ക്കാനുള്ള ഏറ്റവും കുറഞ്ഞ തുക.
Most Read: മാസം 5000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?
ഈ സാഹചര്യത്തില്‍ ഫെബ്രുവരി 15 -ന് മുന്‍പ് 10,000 രൂപയും തിരിച്ചടച്ചാല്‍ ബാങ്ക് പലിശ ഈടാക്കില്ല. ഇനി മിനിമം തുകയായ 3,000 രൂപയാണ് അടയ്ക്കുന്നതെങ്കില്‍ മിച്ചമുള്ള 7,000 രൂപയ്ക്ക് ബാങ്ക് പ്രതിമാസ പലിശ ചുമത്തും. മിനിമം തുകയായ 3,000 രൂപയില്‍ കുറവ് അടയ്ക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ്‌മെന്റ് പ്രകാരം അടയ്ക്കാനുള്ള 10,000 രൂപയുടെ പലിശയാകും ഉപഭോക്താവ് അടുത്തതവണ അടയ്‌ക്കേണ്ടി വരിക. ഒപ്പം, അടുത്ത ബില്‍ സൈക്കിളില്‍ നടത്തുന്ന പുതിയ ഇടപാടുകള്‍ക്കും ഈ പലിശ ബാധകമാകും.