കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ കോവിഡ് കവച്, കൊറോണ രക്ഷക് എന്നിങ്ങനെ രണ്ട് ഇൻഷൂറൻസ് പോളിസികൾ പുറത്തിറക്കിയത്. കോവിഡ് ചികിൽസയുടെ ചെലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി ഐആർഡിഎയുടെ നിർദേശപ്രകാരം എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ പത്ത് മുതൽ പുറത്തിറക്കാനായിരുന്നു നിർദ്ദേശം. 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ തുക. 'രക്ഷകി’ൽ 2.5 ലക്ഷം രൂപ. കോവിഡ് കവച് ഇൻഷൂറൻസ് എടുത്താൽ കോവിഡ് ചികിത്സയ്‌ക്കായി എത്ര രൂപ ചിലവിട്ടോ ആ തുക മുഴുവൻ ഇൻഷൂറൻസ് കമ്പനികൾ നൽകേണ്ടിവരും.
ആർക്കാണ് ഇത് കൂടുതൽ ഉപകാരപ്പെടുക?
കൊറോണ കവച് ഒരു ഹ്രസ്വകാല ഇൻഷുറൻസ് ഉൽപ്പന്നമാണ്. ഇത് ആദ്യമായി ഇൻഷുറൻസ് എടുക്കുന്നവരെ അല്ലെങ്കിൽ ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുക്കാൻ കഴിയാത്തവരായ ആളുകളെ ലക്ഷ്യം വെച്ചുള്ളതാണ്. കോവിഡ്-19 ചികിൽസയ്ക്കു വേണ്ടി മാത്രമുള്ള ഹ്രസ്വകാല പോളിസികളാണ് ഇവ. അടിയന്തിരമായി ഒരു ആരോഗ്യ ഇൻഷുറൻസ് വാങ്ങാൻ പദ്ധതിയില്ലാത്തവർക്ക് പോലും കോവിഡ് വ്യാപന സമയത്ത് ആരോഗ്യ പരിരക്ഷയ്ക്കായി ഈ ഉൽപ്പന്നം തിരഞ്ഞെടുക്കാം. അതിനാൽ തന്നെ നിലവിൽ ഒരു ഇൻഷുറൻസ് പോളിസി ഇല്ലാത്തവർക്കും ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ ചിലവ് താങ്ങാൻ കഴിയാത്തവർക്കും ഈ പോളിസികൾ വളരെ ഉപകാരപ്രദമായ ഒന്നാണ്.
"നിലവിൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത എല്ലാവർക്കുമുള്ള ഒരു വേക്ക്-അപ്പ് കോൾ ആണ് കോവിഡ് -19. ഇത് ആളുകളുടെ മാനസികാവസ്ഥയിൽ തന്നെ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് 'ഒരു ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് നല്ലതാണ്' എന്ന് ചിന്തിച്ചിരുന്ന ആളുകൾ ഇപ്പോൾ 'ആരോഗ്യ ഇൻഷൂറൻസ് തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ്' എന്ന് ചിന്തിച്ചു തുടങ്ങി" എന്നാണ്' റിലീഗെയർ ഹെൽത്ത് ഇൻഷുറൻസിന്റെ പ്രൊഡക്റ്റ് & ബിസിനസ് പ്രോസസ്സ് ഹെഡ് അശുതോഷ് ശ്രോത്രിയ പറയുന്നത്.
ചിലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷ
കൊറോണ കവച് ഒരു ചിലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷയാണെന്നാണ് പോളിസി ബസാര്‍ ഡോട്ട് കോമിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേധാവി അമിത് ചബ്ര പറയുന്നത്. പല കമ്പനികൾ ഇതേ പേരിൽ പുറത്തിറക്കുന്ന പോളിസികൾ തമ്മിൽ പ്രീമിയം തുകയിലും ചില നടപടികളിലും നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും ഇതിൽ സാധാരണക്കാരന് താങ്ങാവുന്ന വിലയുള്ള പ്ലാനുകൾ ലഭ്യമാണ്, മാത്രമല്ല ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി താങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് പോലും ഇവ വാങ്ങാൻ സാധിക്കുമെന്നാണ് അമിത് ചബ്ര അഭിപ്രായപ്പെടുന്നത്.
പോളിസിയെക്കുറിച്ച് കൂടുതലറിയാം
∙ 15 ദിവസമായിരിക്കും പോളിസിയുടെ വെയിയിംഗ് പിരീഡ്. അതായത് പോളിസി എടുത്ത് 15 ദിവസത്തിനുള്ളിലുള്ള ക്ലെയിമുകൾ അനുവദിക്കുന്നതല്ല.
∙ നിങ്ങൾക്ക് വ്യക്തിഗതമായോ കുടുംബത്തിനായി ഫ്ലോട്ടർ രീതിയിലോ പോളിസികൾ എടുക്കാം.
∙ സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റ് റിസൽറ്റ് മാത്രമേ ക്ലെയിം ലഭിക്കാനായി പരിഗണിക്കൂ. മാത്രമല്ല കിടത്തി ചികിൽസയ്ക്കു മാത്രമാണ് പരിരക്ഷ.
∙ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുത് തുടങ്ങിയ ചില വ്യവസ്ഥകളും ക്ലെയിം ലഭിക്കാൻ ബാധകമാണ്.
∙ പ്രീമിയം മാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ വർഷം എന്നിങ്ങനെ അടയ്‌ക്കാം.
∙ ആരോഗ്യപ്രവർത്തകർക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്
∙ രോഗം സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്ന പതിനാല് ദിവസത്തെ ചിലവും ഇൻഷൂറൻസ് പരിധിയിൽ വരും
∙ കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാൽ ഇൻഷുറൻസ് തുക ഒറ്റത്തവണയായി പോളിസിയുടമയ്ക്കു നൽകും.
∙ കൊറോണ കവച് നഷ്ടപരിഹാര രീതിയിലുള്ളതാണ്. എത്രയാണോ ചികിൽസച്ചെലവ് അത്രയും തുകയാണു (പരമാവധി കിട്ടുക ഇൻഷുറൻസ് തുകയായ ‘സം ഇൻഷ്വേഡ്) നൽകുക.