പുതിയ ഇന്ത്യ എന്നത് ഡിജിറ്റൽ ഇന്ത്യയാണ്. ചായ കുടിച്ചാൽ, പെട്രോൾ അടിച്ചാൽ, എന്തിന് ഏറെ സ്വർണം വാങ്ങിയാൽ പോലും ഇന്ന് പണമടയ്ക്കുന്നത് യുപിഐ വഴിയാണ്. ഗൂഗിൽ പേ, ഫോൺ പേ, പേടിഎം തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് നിലിവിലുണ്ട്. അതോടൊപ്പം ബാങ്കുകൾക്ക് സ്വന്തമായും ആപ്ലിക്കേഷനുകളുണ്ട്. യുപിഐ ഇടപാടുകൾ നടത്തുമ്പോൾ നിരവധി ഓഫറുകൾ ലഭിക്കാറുണ്ട് എന്നതും വളരെ ഗുണമാണ്. എന്നാൽ യുപിഐ ഇടപാടിൽ വർദ്ധനവുണ്ടാകുന്നത് പോലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലും വലിയ വർദ്ധനവാണുണ്ടാകുന്നത്.
രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ നാൾക്കുനാൾ വർദ്ധിക്കുകയാണ്. പണ്ട് ആയിരവും പതിനായിരവുമാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇന്ന് അത് ലക്ഷങ്ങളും കോടികളുമാണ്. തട്ടിപ്പുകാർ പലപ്പോഴും രാജ്യത്തിന് പുറത്ത് നിന്നുള്ളവരായതുകൊണ്ടുതന്നെ നഷ്ടപ്പെട്ട പണം തിരികെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ യുപിഐ ഇടപാടിൽ പുതിയ നിയന്ത്രണം കൊണ്ടുവരികയാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എന്താണ് നിയന്ത്രണമെന്ന് നമുക്ക് നോക്കാം.
മാറ്റം അടുത്തമാസം മുതൽ
യുപിഐ ആപ്ലിക്കേഷനുകളിൽ ഏറ്റവും ഉപകാരപ്രദമായ ഒരു ഫീച്ചറാണ് പേഴ്‌സൺ-ടു-പേഴ്‌സൺ (P2P) കളക്റ്റ് റിക്വസ്റ്റ് ഫീച്ചർ. ഇതുവഴി ഒരു ഉപയോക്താവിന് മറ്റൊരു യു.പി.ഐ അക്കൗണ്ട് ഉടമയിൽ നിന്ന് പണം അഭ്യർത്ഥിക്കാൻ കഴിയുമായിരുന്നു. തീർപ്പാക്കാത്ത തിരിച്ചടവുകളെക്കുറിച്ചോ ബില്ലുകൾ വിഭജിക്കുന്നതിനെക്കുറിച്ചോ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നത് പോലുള്ള സൗകര്യപ്രദമായ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതായിരുന്നു ഈ ഫീച്ചർ. നമ്മളിൽ പലരും ഇത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ടാകും. എന്നാൽ ഈ ഫീച്ചർ ഒക്ടോബർ 1 മുതൽ നിർത്തലാക്കാൻ ബാങ്കുകളോടും പേയ്‌മെന്‍റ് ആപ്പുകളോടും എൻപിസിഐ നിർദ്ദേശിച്ചു. തട്ടിപ്പ് സംഘങ്ങള്‍ നിരവധി ഉപഭോക്താക്കളെ ഈ സംവിധാനം വഴി പറ്റിക്കുകയും സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതി വര്‍ദ്ധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എന്‍പിസിഐയുടെ തീരുമാനം.
നേരത്തെ പേഴ്‌സൺ-ടു-പേഴ്‌സൺ കളക്റ്റ് റിക്വസ്റ്റ് ഫീച്ചറുകളിലൂടെയുള്ള ഇടപാട് 2000 രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ഇത് തട്ടിപ്പ് കേസുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. എന്നാൽ ഫീച്ചർ പൂർണ്ണമായും നീക്കം ചെയ്തതോടെ സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഓണലൈൻ ഇടപാടുകൾക്ക് നിയന്ത്രണമില്ല
നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യർത്ഥനകൾ തുടര്‍ന്നും ഉപയോഗിക്കാം.ഫ്ലിപ്കാർട്ട്, ആമസോൺ, സ്വിഗ്ഗി, സൊമാറ്റോ, ഐആർസിടിസി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒക്ടോബർ ഒന്നിന് ശേഷവും ചെക്ക്ഔട്ട് പ്രക്രിയയുടെ ഭാഗമായി പേയ്‌മെന്‍റ് അഭ്യർത്ഥനകൾ അയയ്ക്കാൻ കഴിയും. പ്ലാറ്റ്‌ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്മെന്‍റ് പൂര്‍ത്തിയാകുക.
ബാലന്‍സ് പരിശോധനയ്ക്കും പരിധി
യുപിഐ ആപ്പുകളില്‍ ഒരു ദിവസം ബാലൻസ് പരിശോധിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാനാകൂ. ഒന്നിലേറെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലും 50 തവണ സൗജന്യമായി ബാലന്‍സ് പരിശോധിക്കാനുള്ള അവസരമുണ്ടാകും. ഓഗസ്റ്റ് 1 മുതലാണ് ഈ നിയന്ത്രണം കൊണ്ടു വന്നത്. പെന്‍ഡിംഗ് ട്രാന്‍സാക്ഷനുകള്‍ മൂന്ന് പ്രാവശ്യം മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. ഓരോ പരിശോധനയ്ക്കും കുറഞ്ഞത് 90 സെക്കന്‍ഡുകളുടെ ഇടവേള ഉണ്ടായിരിക്കണം.


Click it and Unblock the Notifications