രൂപയില്‍ റെക്കോഡ് തകര്‍ച്ച; ഡോളർ 78 നിലവാരം മറികടന്നു; കരുത്ത് ചോര്‍ത്തുന്ന 6 കാരണങ്ങള്‍; ഇനിയെന്ത്?
രൂപയുടെ മൂല്യത്തകര്‍ച്ച തുരുന്നു. യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തില്‍ ആദ്യമായി 78 നിലവാരം കടന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ 36 പൈസയാണ് നഷ്ടം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 77.93 നിരക്കിലായിരുന്നു ഡോളറിനെതിരായ വിനിമയ നിരക്ക് നിന്നിരുന്നത്. റഷ്യ- ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 77 നിലവാരം ആദ്യമായി ഭേദിച്ചത്. സമീപ കാലയളവില്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ചയ്ക്കുള്ള പ്രധാന 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
യുഎസ് പണപ്പെരുപ്പം
മേയ് മാസത്തിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.6 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഇത് 1981 ഡിസംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ 10 വര്‍ഷത്തെ അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായ നിരക്കും (Bond Yield) വര്‍ധിച്ചു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ നിര്‍ണായക നിലവാരമായ 3-ഉം കടന്ന് 3.2 ശതമാനത്തിലേക്ക് ബോണ്ട് യീല്‍ഡ് ഉയര്‍ന്നു. വിപണി പൊതുവില്‍ പ്രതീക്ഷച്ചതിലും ഉയര്‍ന്ന നിരക്കിലുള്ള പണപ്പെരുപ്പം പ്രസിദ്ധീകരിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 12 അടിസ്ഥാന പോയിന്റ് നേട്ടമാണ് ബോണ്ട് നിരക്കുകളില്‍ രേഖപ്പെടുത്തിയത്.
ഡോളര്‍ സൂചിക
അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിന്റേയും യുഎസ് കടപ്പത്രങ്ങളുടെ ആദായ നിരക്കുകളും വര്‍ധിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഡോളറിന്റെ ആഗോള തലത്തിലെ മൂല്യം വെളിവാക്കുന്ന ഡോളര്‍ സൂചികയും മുന്നോട്ട് കുതിച്ചു. 104 നിലവാരം മറികടന്ന് നാല് ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് യുഎസ് ഡോളര്‍ ഇന്‍ഡ്കസ് വെള്ളിയാവ്ച തന്നെ എത്തിച്ചേര്‍ന്നിരുന്നു.
തിങ്കളാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോള്‍ ഡോളര്‍ സൂചിക 0.99 ശതമാനം ഉയര്‍ന്ന് 104 നിലവാരത്തിന് മുകളിൽ തുടരുകയാണ്. കടപ്പത്രങ്ങളിലെ ആദായവും ഡോളര്‍ സൂചികയും ഉയരുന്നത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നും പിന്മാറാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത് ആത്യന്തികമായി രൂപയ്ക്ക് പ്രതികൂലമായി ഭവിക്കും.
എഫ്ഒഎംസി യോഗം
പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതിന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി (FOMC) സമിതി നാളെയും മറ്റെന്നാളും യോഗം ചേരുന്നുണ്ട്. രണ്ടു ദിവസത്തെ യോഗത്തിനു ശേഷം 15-ന് തീരുമാനം പുറത്തുവിടും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 41 വര്‍ഷത്തെ ഉയര്‍ന്ന നിലാവരത്തിലേക്ക് എത്തിയിരുന്നു. 8.6 ശതമാനം. ഇത് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കാണ്.
അതിനാല്‍ തന്നെ കുറഞ്ഞത് 50 അടിസ്ഥാന പോയിന്റ് അഥവാ 0.50 ശതമാനമെങ്കിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍. അമേരിക്കയില്‍ പലിശ നിരക്ക് ഉയരുന്നത് രൂപയേയും സ്വര്‍ണ വിലയേയും പ്രതികൂലമായി സ്വാധീനിക്കും.
വിദേശ നിക്ഷേപകരുടെ വില്‍പന
കഴിഞ്ഞ 8 മാസമായി വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും റെക്കോഡ് നിലവാരം രേഖപ്പെടുത്തിയ 2021 ഒക്ടോബറിനു ശേഷം ഇതുവരെയായി 3.45 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിവാക്കിയെന്നാണ് രേഖകള്‍. ഇക്കഴിഞ്ഞയാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ 12,662 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
- ക്രൂഡ് ഓയില്‍- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 120 യുഎസ് ഡോളറിന് മുകളിലാണ് തുടരുന്നത്. വെള്ളിയാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകള്‍ 122.01 ഡോളറിലാണ് ക്ലോസ് ചെയ്തിരുന്നത്. ഇത് 13 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില നിലവാരമാണ്.
- ഏഷ്യന്‍ കറന്‍സികളും ദുര്‍ബലമായത്- ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ ഡോളറിനെതിരായ വിനിമയ നിരക്ക് 20 വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
ഇനിയെന്ത് ?
ഇന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന രാജ്യത്തിന്റെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കും അമേരിക്കന്‍ കറന്‍സിയായ ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്കിനെ സ്വാധീനിക്കും. നിലവില്‍ 8 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നില്‍ക്കുന്നത്. ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം വരുന്നതെങ്കില്‍ അത് രൂപയ്ക്ക വെല്ലുവിളിയാകും.
ഇതിനോടൊപ്പം ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പന, യുഎസ് ബോണ്ടുകളിലെ ആദായ നിരക്ക് ഉയരുന്നത്, ഉക്രൈന്‍ യുദ്ധവുമൊക്കെ രൂപയുടെ വിനിമയ നിരക്കിനെ പ്രതികൂലമായി സ്വാധീനിക്കുന്നു. സമീപ കാലയളവില്‍ രൂപയുടെ മൂല്യം 78.20- 78.50 നിലവാരത്തിലേക്ക് താഴാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.


Click it and Unblock the Notifications


