വൺ ഇന്ത്യ വൺ പെൻഷൻ കൊറോണ വൈറസ് കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജനങ്ങളുടെ വരുമാന നിലവാരത്തിലെ അസമത്വത്തിന് എതിരെയുള്ള ഒരു പുതിയ കാമ്പെയ്ൻ ആയി വൺ ഇന്ത്യ വൺ പെൻഷൻ മാറി. ഈ കാമ്പെയ്‌ൻ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചെന്നു മാത്രമല്ല ജനങ്ങളുടെ പിന്തുണയും അർഹിക്കുന്നുണ്ട്. 60 വയസ്സിനു മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും പദവിയോ ജോലിയോ പരിഗണിക്കാതെ സാർവത്രിക പെൻഷനാണ് പദ്ധതി ആവശ്യപ്പെടുന്നത്.
ആനുകൂല്യങ്ങൾ നിരവധി
അധികാര വർഗത്തിനു മാത്രം വലിയ തുക ചിലവഴിക്കുന്നതിനുപകരം എല്ലാ വിരമിച്ചവർക്കും 10,000 രൂപ വീതം പെൻഷൻ ഉറപ്പാക്കണമെന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലുള്ള മാനദണ്ഡമനുസരിച്ച്, സർക്കാർ ജീവനക്കാർ, സേവന ഉദ്യോഗസ്ഥർ, അധ്യാപകർ പോലുള്ള തിരഞ്ഞെടുത്ത വിഭാഗങ്ങൾ എന്നിവർ മാത്രമാണ് സേവന വേളയിലെ ശമ്പളത്തെ ആശ്രയിച്ച് പെൻഷന് അർഹരാകുന്നത്. തൊഴിൽ പരിരക്ഷ, ഡിഎ, അവധി ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ സേവന വേളകളിൽ തന്നെ ഇവർ പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഇതിനൊപ്പം പെൻഷനായി നല്ലൊരു തുക നേടുകയും ചെയ്യുന്നു. ചില മുതിർന്ന ഉദ്യോഗസ്ഥർക്ക് പെൻഷനായി വളരെ വലിയ തുകയാണ് ലഭിക്കുന്നത്.
ആനുകൂല്യങ്ങൾ ഇല്ല
മറുവശത്ത്, ദരിദ്രർക്കും സ്വകാര്യ ജീവനക്കാർക്കും അസംഘടിത മേഖലയിലുള്ളവർക്കും സേവന സമയത്തോ അതിനുശേഷമോ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. നിലവിലെ പെൻഷന്റെ വലിയൊരു തുക ബാങ്കുകളിലേക്ക് ഡെഡ് മണിയായി പോകുകയാണെന്നും വൺ ഇന്ത്യ വൺ പെൻഷൻ പിന്തുണക്കാർ ചൂണ്ടിക്കാട്ടുന്നു. പകരം, എല്ലാവർക്കും ഒരേ പെൻഷൻ ലഭിക്കുകയാണെങ്കിൽ, മുഴുവൻ തുകയും വിപണിയിൽ തന്നെ എത്തും.
കേരള കേസ് സ്റ്റഡി
കേരളത്തിൽ നിലവിൽ സർക്കാർ ജീവനക്കാർക്കും ഒരു ചെറിയ വിഭാഗം മാത്രമുള്ള അധ്യാപകർക്കും 2500 കോടി രൂപ പെൻഷനായി ലഭിക്കുന്നുണ്ട്. ഇതിന് പകരം, 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രതിമാസം 35000 കോടി രൂപ ഉപയോഗിച്ച് 10000 രൂപ പെൻഷനായി സർക്കാരിന് ഉറപ്പാക്കാൻ കഴിയും.
കേരളത്തിലെ സ്ഥിതി
സംസ്ഥാനത്തിന്റെ മൊത്തം വരുമാനച്ചെലവിന്റെ 20 ശതമാനത്തോളം പെൻഷൻ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ 2017-18 വർഷത്തേക്കാണ് നൽകിയതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 19,938.41 കോടി രൂപയാണ് പെൻഷനും മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങളും അടയ്ക്കേണ്ടത്. ഇത് മൊത്തം വരുമാനച്ചെലവിന്റെ 19.95 ശതമാനമാണ്. 3.4 കോടി ജനസംഖ്യയുള്ള കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവർ 48 ലക്ഷം ആയിരിക്കണം. അതേസമയം, സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം ഏകദേശം 5.15 ലക്ഷമാണ്. സംസ്ഥാന വരുമാനത്തിന്റെ 20% ലഭിക്കുന്ന 2.35 ലക്ഷമാണ് പെൻഷൻകാരുടെ എണ്ണം. ഇത് കടുത്ത അനീതിയാണെന്ന് പ്രചാരണത്തെ അനുകൂലിക്കുന്നവർ പറയുന്നു.


Click it and Unblock the Notifications