യെസ് ബാങ്കിന് മോറട്ടോറിയം പ്രഖ്യാപിച്ചത് രാജ്യത്തെ നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്. മാര്‍ച്ച് അഞ്ചാം തിയതിയാണ് യെസ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനുള്ള പരിധി 50,000 രൂപയായി ആര്‍ബിഐ പരിമിതപ്പെടുത്തിയത്. ദീര്‍ഘകാല കടബാധ്യതയെ തുടര്‍ന്ന് അധിക മൂലധനം സമാഹരിക്കാന്‍ ബാങ്ക് പാടുപെടുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം. പല ഡെബ്റ്റ് മ്യൂച്വുല്‍ ഫണ്ടുകാരും യെസ് ബാങ്ക് എക്‌സ്‌പോഷര്‍ ഇതിനോടകം എഴുതിത്തള്ളിയിട്ടുണ്ട്.
കൂടുതല്‍ പേര്‍ ഈ പ്രവണത പിന്തുടരാന്‍ സാധ്യതയുണ്ട്. മ്യൂച്വല്‍ ഫണ്ടിലെ 32ഓളം വ്യക്തിഗത സ്‌കീമുകള്‍ യെസ് ബാങ്കിലെ കടത്തിലാണ്. ഏകദേശം 2,848 കോടി രൂപയോളം വരും ഇത്. ഇതില്‍ അധിക ബോണ്ടുകളും അധിക ടയര്‍ 1 ബോണ്ടുകളില്‍ പെടുന്നവയാണ്. ബാങ്കിന്റെ മൂലധനം വിചാരിച്ചതിലും താഴേക്ക് പോയാല്‍ നഷ്ടം നികത്താന്‍ വേണ്ടിയാണ് ഇത്തരം ബോണ്ടുകള്‍. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിനാണ് യെസ് ബാങ്കുമായി ഏറ്റവുമധികം എക്‌സ്‌പോഷര്‍ ഉള്ളതെന്ന് വിതരണക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു. യെസ് ബാങ്ക് എക്‌സ്‌പോഷറുള്ള നിപ്പോണ്‍ സ്‌കീമുകളിലേക്കുള്ള വരവ് ഒരു നിക്ഷേപകന് 2 ലക്ഷം ഡോളറായി പരിമിതപ്പെടുത്തിയിരിക്കുന്നു.
യെസ് ബാങ്കിനെ രക്ഷിക്കാൻ എസ്‌ബിഐയും എൽഐസിയും തയ്യാറാകുമോ?
637.8 കോടി രൂപയുടെ ഏറ്റവും വലിയ എക്‌സ്‌പോഷര്‍ നിപ്പോണ്‍ ഇന്ത്യ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടിലാണ്. അതായത് 8.11ശതമാനം. 540.1 കോടി രൂപയുമായി നിപ്പോണ്‍ ഇന്ത്യ ക്രെഡിറ്റ് റിസ്‌ക് ഫണ്ട് തൊട്ടു പിറകെയുണ്ട്. ഇതിന് താഴെയായി 436.3 കോടി രൂപയുമായി നിപ്പോണ്‍ ഇന്ത്യ സ്ട്രാറ്റജിക് ഡെബ്റ്റ് ഫണ്ടുമുണ്ട്. എടി 1 ബോണ്ടുകളുടെ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം അനുസരിച്ച് ബാങ്കിന്റെ പുനസംഘടനയോ സംയോജനമോ ഉണ്ടെങ്കില്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് 1949ലെ സെക്ഷന്‍ 45 പ്രകാരം ബാങ്ക് ലാഭകരമല്ലാത്തതായി കണക്കാക്കുകയും രേഖാമൂലമുള്ള മാറ്റത്തിന് വിധേയമാക്കുകയും ചെയ്യുമെന്ന് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പറയുന്നു.