തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്ത് കുടുംബശ്രീ കൈവരിച്ചത് 1.27 കോടി രൂപയുടെ ലാഭം. തെരഞ്ഞെടുപ്പിന്റെ തലേന്ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ മുതല്‍ പോളിംഗ് കഴിഞ്ഞ് അവ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നതു വരെയുള്ള രണ്ട് ദിവസമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.
13 ജില്ലകളിലായി 6290 പോളിംഗ് ബൂത്തുകളിലും 98 വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കാണ് കുടുംബശ്രീ വെച്ചുവിളംബിയത്. കുടുംബശ്രീയുടെ 98 യൂനിറ്റുകള്‍ക്കായിരുന്നു ഇതിന്റെ ചുമതല. പ്രഭാത ഭക്ഷണത്തിനു മുമ്പുള്ള കാപ്പി ഉള്‍പ്പെടെ ആറു നേരമാണ് ഭക്ഷണം നല്‍കിയത്. കുടുംബശ്രീ ഹോട്ടലുകള്‍, കാറ്ററിംഗ് യൂനിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പാചകം. കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഭക്ഷണം വിളംബുകയും ചെയ്തു. കാസര്‍ക്കോട് ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ കലക്ഷന്‍- 27 ലക്ഷം രൂപ. 25 ലക്ഷം രൂപയുമായി തിരുവനന്തപുരം രണ്ടാമതെത്തി.
അഞ്ചു കൊല്ലം കൊണ്ട് ഡെബിറ്റ് കാര്‍ഡുകള്‍ ഇരട്ടിയായി; പക്ഷെ എടിഎമ്മുകള്‍ വര്‍ധിച്ചത് 20% മാത്രം
ഏപ്രില്‍ 22ന് വൈകീട്ട് പോളിംഗ് ബൂത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നാലു മണിക്കും രാത്രി 8.30നുമായിരുന്നു ഭക്ഷണം നല്‍കിയത്. 23ന് രാവിലെ 5.30 ബെഡ്‌കോഫിയും 8.30 പ്രഭാതഭക്ഷണവും 11ന് ചായയും ലഘുഭക്ഷണവും ഒരു മണിക്ക് ഉച്ചഭക്ഷണവും 3.30ന് ചായയും നല്‍കി. തുടര്‍ന്ന് വോട്ടിംഗ് പൂര്‍ത്തിയായി വോട്ടിംഗ് സാധനസാമഗ്രികള്‍ ഏല്‍പ്പിക്കുന്ന സ്വീകരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണവും ഒരുക്കിയിരുന്നു. ഇഡ്ലി, വട, ദോശ, പുട്ട്, വെള്ളയപ്പം, കടല, സാമ്പാര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. ഉച്ചഭക്ഷണത്തിന് വെജ് ബിരിയാണി, ചിക്കണ്‍ ബിരിയാണി, കഞ്ഞിയും ചമ്മന്തിയും നല്‍കി. രാത്രിയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമായിരുന്നു. കൂടാതെ ആവശ്യക്കാര്‍ക്ക് ചുക്ക് കാപ്പിയും.