ഇന്ത്യയിലെ ഉന്നത കമ്പനി മാനേജർമാർ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്. ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും രക്തസമ്മർദ്ദവുമാണ് മിക്ക കമ്പനികളിലെയും മുതിർന്ന മാനേജർമാരുടെ പ്രശ്നം. ഇതേ തുടർന്ന് നഗരങ്ങളിലെ സൈക്യാട്രിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും ഇപ്പോൾ നല്ല തിരക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പഠന റിപ്പോർട്ട്
കഴിഞ്ഞ ആറ് മാസമായി വിഷാദം, ഉത്കണ്ഠ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി നിരവധി പഠന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കോസ്മോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസസ് (സിഎംബിഎസ്) നടത്തിയ ഒരു പഠനത്തിലാണ് മുതിർന്ന പ്രൊഫഷണലുകൾക്കിടയിൽ മാനസികാരോഗ്യം നശിക്കുന്നത് മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാരിൽ നിന്നുള്ള സമ്മർദ്ദവുമായി ബന്ധപ്പെട്ട പരാതികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 16% ആണ് വർദ്ധിച്ചിരിക്കുന്നത്.
കാരണങ്ങൾ
ഉത്കണ്ഠാ രോഗങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ പ്രൊഫൈൽ പരിശോധിച്ചാൽ ജോലി സംബന്ധമായ സമ്മർദ്ദമോ സാമ്പത്തിക കാര്യങ്ങളോ ആണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം. കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ മാത്രമല്ല, സ്വയംതൊഴിൽ സംരംഭകരും ഇക്കൂട്ടത്തിൽ പെടുന്നുണ്ടെന്ന് സിഎംബിഎസിലെ സൈക്യാട്രിസ്റ്റ് ശോഭന മിത്തൽ പറഞ്ഞു.
ജോലി നഷ്ട്ടപ്പെടൽ
ഭൂരിഭാഗം കേസുകളിലും പ്രൊഫഷണലുകളെ ബാധിക്കുന്നത് സാമ്പത്തിക അപകടസാധ്യതകളും ജോലി നഷ്ടപ്പെടൽ ഭയവും ബിസിനസ്സിലെ നഷ്ടങ്ങളും മറ്റുമാണ്. സാമ്പത്തിക നഷ്ട്ടത്തെ തുടർന്നുള്ള സമ്മർദ്ദം പലരെയും ആത്മഹത്യയിലേയ്ക്ക് വരെ നയിക്കുന്നതായി മനശാസ്ത്ര വിദഗ്ധർ പറയുന്നു.
പ്രശ്നത്തിന് കൃത്യമായ പരിഹാരമില്ല
വർദ്ധിച്ചുവരുന്ന സ്ട്രെസ് ലെവലിനെക്കുറിച്ച് ഇന്ത്യ ഇൻകോർപ്പറേഷന്റെ പ്രൊമോട്ടർമാർക്കും സിഇഒമാർക്കും അറിയാം. പക്ഷേ പ്രശ്നത്തിന് കൃത്യമായ പരിഹാരമില്ല. "സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഒരാൾ സ്വന്തം വഴികൾ കണ്ടെത്തണം," എന്ന് മാരികോ ചെയർമാൻ ഹർഷ് മരിവാല പറഞ്ഞു. മത്സര അന്തരീക്ഷം രൂക്ഷമായതിനാലാണ് കമ്പനികളിൽ സ്ട്രെസ് ലെവൽ കൂടുന്നത്. ഇതിനുപുറമെ മൂലധന വിപണിയിൽ നിന്നുള്ള പ്രതീക്ഷ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in