ഇത് രമേശ് ബാബു; കോടീശ്വരനായ ബാര്‍ബര്‍, ആഢംബര കാറുകളുടെ ഉടമ

 പ്രസിദ്ധമായ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തെ ഇന്നര്‍ സ്‌പേസ് ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങളുടെ മുടിവെട്ടാനെത്തുക ഒരു കോടീശ്വരനായ ബാര്‍ബറാണ്- ജി രമേശ് ബാബു എന്ന 46കാരന്‍. വന്ന വഴി മറന്നുപോവരുതെന്ന നിര്‍ബന്ധബുദ്ധി ഒന്നുകൊണ്ടു മാത്രമാണ് 100 രൂപയില്‍ താഴെ വാങ്ങി ഇദ്ദേഹം തന്റെ മുന്നിലെത്തുന്നവരുടെ മുടിവെട്ടുകയും ഹെയര്‍സ്റ്റൈലിംഗ് ചെയ്തു കൊടുക്കുകയും ചെയ്യുന്നത്.

രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സ്

രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സ്

ഇന്ന് ബാംഗ്ലൂരിനു പുറമെ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും കാര്‍ റെന്റല്‍ സര്‍വീസ് നടത്തുന്ന ബില്യനെയര്‍ ബിസിനസുകാരനാണ് രമേശ് ബാബു. ആഢംബര കാറുകളള്‍പ്പെടെ 400ലേറെ വാഹനങ്ങളുള്ള കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഉടമ. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ആവശ്യത്തിനനുസരിച്ച് കാറുകളും ടൂറിസ്റ്റ് ബസ്സുകളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം. ഡ്രൈവര്‍ ഉള്ള കാറുകളും സെല്‍ഫ് ഡ്രൈവിനുള്ള കാറുകളും കമ്പനി വാടകയ്ക്ക് നല്‍കും. ഹൈദരാബാദ് ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ ബിസിനസുകാരന്‍.

ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, മെഴ്‌സിഡെസ്...

ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, മെഴ്‌സിഡെസ്...

 

കാര്‍ വിപണിയിലെ ഏതാണ്ടെല്ലാ ആഢംബര മോഡലുകളും രമേശ് ബാബുവിന് സ്വന്തമാണ്. ബിഎംഡബ്ല്യു, മെഴ്‌സിഡെസ്, റോള്‍സ് റോയ്‌സ്, ജാഗ്വാര്‍ ഇങ്ങനെ നീളുന്നു ആരും കൊതിച്ചുപോവുന്ന ലക്ഷ്വറി കാറുകളുടെ പുതുപുത്തന്‍ മോഡലുകള്‍. കമ്പനിയില്‍ ഇപ്പോഴുള്ള മോഡലുകളില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

 

ബച്ചന്‍ മുതല്‍ റായ് വരെ

ബച്ചന്‍ മുതല്‍ റായ് വരെ

തന്റെ ആഢംബര കാറുകളില്‍ രാജ്യത്തും വിദേശത്തുമുള്ള നിരവധി താരങ്ങളുള്‍പ്പെടെ വിവിഐപികള്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് രമേശ് ബാബു പറയുന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍. നഗരത്തിലെത്തുന്ന ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരില്‍ പലരും തന്റെ സ്ഥിരം കസ്റ്റമറാണെന്നും ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു.

വറുതിയുടെ നാളുകള്‍

വറുതിയുടെ നാളുകള്‍

ഏതൊരു വിജയത്തിനു പിന്നിലും കണ്ണുനീരിന്റെ കഥകളുണ്ടാവുമെന്ന് പറയാറുണ്ട്. രമേശ് ബാബുവിന്റെ കാര്യത്തില്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു. 1979ല്‍ രമേശിന് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ചന്‍ ഗോപാല്‍ മരണപ്പെടുന്നത്. ബാര്‍ബറായിരുന്ന അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം ഒരു ബാര്‍ബര്‍ ഷോപ്പായിരുന്നു. അമ്മാവന് ഷോപ്പ് നടത്താന്‍ നല്‍കിയ വകയില്‍ ദിവസം കിട്ടുന്ന അഞ്ച് രൂപ വാടകയായിരുന്നു കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. ഓരോ ദിവസവും തള്ളിനീക്കാന്‍ കഷ്ടപ്പെട്ടിരുന്ന നാളുകള്‍.

ഭക്ഷണം ഒരു നേരം മാത്രം

ഭക്ഷണം ഒരു നേരം മാത്രം

അക്കാലത്ത് ഒരു ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാനുണ്ടായിരുന്നുള്ളൂ എന്ന് രമേശ് ബാബു ഓര്‍ക്കുന്നു. ഏറെ നാളുകള്‍ അങ്ങനെ തള്ളിനീക്കി. സഹായിക്കാന്‍ പറ്റിയ ആരും ഉണ്ടായിരുന്നില്ല. നല്ലൊരു ഭക്ഷണം ലഭിക്കാന്‍ എപ്പോഴെങ്കിലും വരുന്ന ആഘോഷങ്ങള്‍ക്കു വേണ്ടി കാത്തിരുന്ന നാളുകളായിരുന്നു അവ. ദാരിദ്ര്യം കാരണം അമ്മയും ചെറിയ ജോലിക്കകള്‍ക്കു പോയിത്തുടങ്ങി. ഇങ്ങനെ കിട്ടുന്ന കാശ് കൊണ്ടാണ് ജീവിതം മുന്നോട്ടുപോയത്. ഭക്ഷണത്തിനും പഠനത്തിനും വസ്ത്രത്തിനും വേണ്ടിയുള്ള ചെലവുകള്‍ ഇതില്‍ നിന്ന് കണ്ടെത്തണമായിരുന്നു. കീറിപ്പറിഞ്ഞ ട്രൗസറിട്ട് സ്‌കൂളില്‍ പോയതിന് പിടി മാഷ് തന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ട രംഗം രമേശിന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

പതിമൂന്നാം വയസ്സില്‍ പത്രവില്‍പ്പന

പതിമൂന്നാം വയസ്സില്‍ പത്രവില്‍പ്പന

ഏഴാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് രമേശ് പത്രവിതരണത്തിന് പോയിത്തുടങ്ങിയതോടെയാണ് വീട്ടില്‍ രാവിലെ പ്രാതല്‍ പതിവായത്. അതിനിടയിലും പഠനം തുടര്‍ന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പ്രീയൂനിവേഴ്‌സിറ്റി കോഴ്‌സ് വരെ പഠിച്ചത്. കുടുംബം പുലര്‍ത്തലും പഠനവും ഒന്നിച്ചു കൊണ്ടുപോവാന്‍ രമേശിന് സാധിക്കുമായിരുന്നില്ല. കോളേജ് പഠനം വഴിക്കുവച്ച് നിര്‍ത്തിയ രമേശ് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ സ്വന്തമാക്കി.

അച്ചന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക്

അച്ചന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക്

ഇതിനു ശേഷമാണ് അമ്മാവനില്‍ നിന്ന് ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുത്ത് നടത്താന്‍ രമേശ് തീരുമാനിച്ചത്. ചെറു പ്രായത്തില്‍ തന്നെ അച്ചന്‍ മരിച്ചതിനാല്‍ മുടിവെട്ട് രമേശിന് വശമുണ്ടായിരുന്നില്ല. അതിനാല്‍ രണ്ട് ജോലിക്കാരെ നിര്‍ത്തിയായിരുന്നു ഇന്നര്‍ സ്‌പേസ് എന്ന് പേരിട്ട ഷോപ്പ് നടത്തിക്കൊണ്ടുപോയിരുന്നത്. ജോലിക്കാരാവട്ടെ തോന്നിയ പോലെ വരുന്ന കൂട്ടത്തിലായിരുന്നു. ജോലിക്കാര്‍ ആരും എത്താതിരുന്ന ഒരുദിവസം ഒരു കസ്റ്റമറുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി മുടിവെട്ടുന്നത്. പക്ഷെ കസ്റ്റമര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇരട്ടി തുകയും നല്‍കി. 1989ലായിരുന്നു അത്. അതിനു ശേഷം രമേശിന് ജോലിക്കാരെ കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ല. പിന്നീട് സിംഗപ്പൂരില്‍ പോയി ഹെയര്‍ സ്റ്റൈലിംഗില്‍ കോഴ്‌സും ചെയ്തു.

കാറുകളോടായിരുന്നു കമ്പം

കാറുകളോടായിരുന്നു കമ്പം

ചെറുപ്പം മുതലേ കാറുകളോട് വലിയ കമ്പമായിരുന്നു തനിക്കെന്ന് രമേശ് ബാബു പറയുന്നു. കാറുകളുടെ ചെറു രൂപങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഇപ്പോഴും ഓഫീസിലും വീട്ടിലും ഇത്തരം ശേഖരങ്ങള്‍ നിരവധിയുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള വരുമാനം സ്വരുക്കൂട്ടിയാണ് രമേശ് ബാബു ആദ്യമായി വാഹനം സ്വന്തമാക്കുന്നത്. ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാന്‍ വീടിന്റെ ആധാരവും പണയം വച്ചു. അങ്ങനെ 1994ല്‍ ആദ്യമായി ഒരു മാരുതി ഒംനി വാന്‍ സ്വന്തമാക്കി.

ബിസിനസിലേക്കുള്ള കാല്‍വയ്പ്പ്

ബിസിനസിലേക്കുള്ള കാല്‍വയ്പ്പ്

തന്റെ വ്യക്തിപരമായ ഉപയോഗത്തിനു വേണ്ടിയായിരുന്നു വാഹനം വാങ്ങിയത്. എന്നാല്‍ ബാങ്കിലെ തിരിച്ചടവ് പേടിച്ച് വാന്‍ വാടകയ്ക്ക് നല്‍കിത്തുടങ്ങി. ഇതായിരുന്നു താന്‍ പോലും അറിയാതെയുള്ള രമേശിന്റെ ബിസിനസ് പ്രവേശനം. അക്കാലത്ത് കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന രീതി വ്യാപകമായിരുന്നില്ല. പിന്നീട് കാറുകള്‍ ഒന്നൊന്നായി അദ്ദേഹം വാങ്ങിക്കൂട്ടി. വാടകയ്ക്ക് നല്‍കിക്കിട്ടുന്ന പണംകൊണ്ട് ബാങ്കിലെ ലോണ്‍ തീര്‍ക്കുകയായിരുന്നു പതിവ്. ആദ്യം വ്യക്തികളായിരുന്നു കാര്‍ വാടകയ്‌ക്കെടുത്തിരുന്നതെങ്കില്‍ ക്രമേണ ഹോട്ടലുകളും കമ്പനികളും വാടക വാഹനത്തിനായി സമീപിക്കാന്‍ തുടങ്ങി.

മെഴ്‌സിഡസ് ഇന്ത്യയില്‍ നിന്ന് ഓഫര്‍

മെഴ്‌സിഡസ് ഇന്ത്യയില്‍ നിന്ന് ഓഫര്‍

ആയിടെയാണ് മെഴ്‌സിഡെസ് ഇന്ത്യയില്‍ നിന്ന് തനിക്കൊരു ഓഫര്‍ ലഭിക്കുന്നത്. തങ്ങളുടെ മോഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി നല്‍കിയത്. ലക്ഷ്വറി കാര്‍ വാങ്ങണമെന്ന ആഗ്രഹം കുറേക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്ന അദ്ദേഹം ഇതൊരു അവസരമായി കരുതി. ഉള്ളതെല്ലാം സ്വരുക്കൂട്ടി മെഴ്‌സിഡെസ് കാര്‍ സ്വന്തമാക്കി. 2004ലായിരുന്നു അത്. അതോടെ രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ പ്രശസ്തി വര്‍ധിച്ചു.

പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല

പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല

തനിക്ക് ലഭിച്ച ഈ പ്രശസ്തി തന്റെ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സഹായകമായതായി അദ്ദേഹം കരുതുന്നു. വിവരം അറിഞ്ഞുകേട്ട നഗരത്തിലും പുറത്തുമുള്ള രാഷ്ട്രീയക്കാരും സിനിമക്കാരും വ്യവസായികളും തന്റെ ആഢംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തുടങ്ങി. കൂടുതല്‍ ലക്ഷ്വറി വാഹനങ്ങള്‍ സ്വന്തമായതോടെ കസ്റ്റമേഴ്‌സിന്റെ എണ്ണവും വ്യാപ്തിയും വര്‍ധിച്ചു. ഡ്രൈവറുടെ സേവനമില്ലാതെ മാസങ്ങളോളം കാര്‍ വാടകയ്ക്ക് കൊടുക്കുന്ന രീതിയിലും ഇടയ്ക്കുവച്ച് ആരംഭിച്ചു.

400ലേറെ കാറുകള്‍ സ്വന്തം

400ലേറെ കാറുകള്‍ സ്വന്തം

നിലവില്‍ രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സിന് ചെറുതും വലുതുമായ 400ലേറെ കാറുകള്‍ സ്വന്തമായുണ്ട്. ബിസിനസാവട്ടെ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിച്ചു. വിജയവാഡയില്‍ കൂടി പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍. നൂറു കണക്കിന് ജീവനക്കാരുള്ള വലിയൊരു കമ്പനിയുടെ ഉടമയാണ് രമേശ് ബാബു ഇപ്പോള്‍.

4800 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ

4800 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ

രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടില്‍ കയറിയാല്‍ ഏത് തരം കാറും വാടകയ്ക്ക് ലഭിക്കും. തീയതിയും ആവശ്യമുള്ള സമയവും കാറിന്റെ മോഡലും നല്‍കിയാല്‍ റേറ്റ് എത്രയെന്ന് കാണിക്കും. നിശ്ചിത തുക അഡ്വാന്‍സ് നല്‍കിയാല്‍ കാര്‍ റെഡി. മാരുതി ബലെനോയ്ക്ക് ഒരു ദിവസത്തേക്ക് (എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ 80 കിലോമീറ്റര്‍) 4800 രൂപയാണ് വാടക. റോള്‍സ് റോയ്‌സ് ഗോസ്റ്റിന് 1,80,000 രൂപയും.

കയ്‌പ്പേറിയ അനുഭവം

കയ്‌പ്പേറിയ അനുഭവം

ഇതിനിടയില്‍ 2011ല്‍ റോള്‍സ് റോയ്‌സ് വാങ്ങിയതിനെ തുടര്‍ന്നുണ്ടായ കൈപ്പേറിയ അനുഭവവും രമേശ് പങ്കുവയ്ക്കുന്നു. വിലകൂടിയ കാറായതിനാല്‍ താങ്ങാനാവാത്ത നികുതിയാണ് സര്‍ക്കാര്‍ ചുമത്തിയത്. അന്ന് ബിസിനസ് പച്ചപിടിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ സ്വര്‍ണം പണയം വച്ചാണ് നികുതി അടക്കാനുള്ള പണം കണ്ടെത്തിയത്. കാര്‍ വില്‍ക്കാന്‍ പലരും പറഞ്ഞെങ്കിലും അതിന് തയ്യാറായില്ല. വെല്ലുവിളി അതിജീവിക്കാന്‍ തന്നെയായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

ബാര്‍ബര്‍ തൊഴിലില്‍ അഭിമാനം

ബാര്‍ബര്‍ തൊഴിലില്‍ അഭിമാനം

തിരക്കേറിയ ബിസിനസ് കാര്യങ്ങള്‍ക്കിടയിലും കോടീശ്വരനായ രമേശ് ബാബു തന്റെ ബാര്‍ബര്‍ ഷോപ്പിലെ മറന്നിട്ടില്ല. ഓഫീസ് തിരക്കുകള്‍ കഴിഞ്ഞ് തെന്റെ മൂന്നു കോടി വിലയുള്ള റോള്‍സ് റോയ്‌സില്‍ വെകിട്ടോടെ അദ്ദേഹം വരും- ചിന്ന സ്വാമി സ്‌റ്റേഡിയത്തിനു സമീപത്തെ ഇന്നര്‍ സ്‌പേസ് ബാര്‍ബര്‍ ഷോപ്പിലേക്ക്. അപ്പോള്‍ അവിടെ തന്റെ സ്ഥിരം കസ്റ്റമര്‍മാര്‍ ആരെങ്കിലും മുടിവെട്ടാന്‍ കാത്തിരിക്കുന്നുണ്ടാവും. അഭിമാനത്തോടെ അദ്ദേഹം ചീര്‍പ്പും കത്രികയുമെടുത്ത് തന്റെ തൊഴിലില്‍ മുഴുകും.

ആരാധനയാണ് തൊഴില്‍

ആരാധനയാണ് തൊഴില്‍

 

തന്നെ സംബിന്ധിച്ചടത്തോളം ആരാധനയാണ് തൊഴിലെന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതവും ബിസിനസുമെല്ലാം കരുപ്പിടിച്ചത് ഈ ഇന്നര്‍ സ്‌പേസില്‍ നിന്നാണ്. തന്റെ കാല ശേഷം മക്കള്‍ക്ക് ഈ തൊഴില്‍ കൈമാറുമെന്നും അദ്ദേഹം പറയുന്നു. ആത്മാര്‍ഥത, കഠിനാധ്വാനം എന്നിവയാണ് തന്റെ വിജയരഹസ്യമെന്ന് പറയാനാണ് രമേശ് ബാബുവിനിഷ്ടം.

 

ഫോട്ടോ കടപ്പാട്: രമേഷ് ബാബുവിന്റെ ഫേസ് ബുക്ക് പേജ്

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X