ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. 50 കോടി രൂപവരെ നിക്ഷേപവും 250 കോടി രൂപവരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ എംഎസ്എംഇയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ഭേദഗതിയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.
വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും.
കൊവിഡ് 19 പ്രതിസന്ധി: 13% ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി സൊമാറ്റോ
എംഎസ്എംഇകൾ വഴി 50,000 കോടിയുടെ ഓഹരി നിക്ഷേപത്തിനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. കഴിഞ്ഞയാഴ്ചയിലെ ജിഡിപി ഡാറ്റ അനുസരിച്ച് 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരിക്കാണ് ഇപ്പോഴത്തേത്. ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെറുകിട ഇടത്തരം മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള 20,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ കാർഷിക മേഖലയെ മുൻപോട്ടു നയിക്കുന്നതിനുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി. കാര്‍ഷിക മേഖലയ്ക്കുള്ള ചില പദ്ധതികള്‍ക്കും അംഗീകാരമായി. ഗ്രാമപ്രദേശങ്ങൾക്കു പ്രധാനമന്ത്രി മുൻഗണന നൽകിയിട്ടുണ്ട്. 14 ഖാരിഫ് വിളകൾക്കുള്ള താങ്ങുവില 50-83 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 53 രൂപ വർധിപ്പിച്ച് 1,868 രൂപയായി ഉയർത്തി. പരുത്തിയുടെ താങ്ങുവില 260 രൂപ വർധിപ്പിച്ച് ക്വിന്റലിന് 5,515 രൂപയായും ഉയർത്തി. കാര്‍ഷിക ലോണുകള്‍ അടയ്ക്കാനുള്ള സമയപരിധി ഉയര്‍ത്തി നല്‍കും.
കടം വീട്ടാൻ വൈദ്യുതി വിതരണ ബിസിനസുകളും വിൽക്കാൻ ഒരുങ്ങി അനിൽ അംബാനി